വടകര: എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയുടെ മുൻ ഭാരവാഹികളായിരുന്നുവെന്ന് റിപ്പോർട്ട്. കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനർ, ജോയിന്റ് കൺവീനർ സ്ഥാനങ്ങൾ പ്രതികളായ കാവ്യയും കീർത്തനയും വഹിച്ചിരുന്നതായാണ് വിവരം.
എന്നാൽ, രണ്ടുവർഷം മുമ്പാണ് ഇരുവരും സംഘടനാ ഭാരവാഹികളായിരുന്നതെന്നും ആ സമയത്ത് ഇവർക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി അറിവില്ലെന്നും സംഘടനാ നേതൃത്വം വിശദീകരിച്ചു. ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളുടെ കാലാവധി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നീട്ടിയെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയതോതിൽ പണമിടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ അക്കൗണ്ടിലേക്ക് ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് അഞ്ചുമാസത്തിനിടെ ഒമ്പത് ലക്ഷം രൂപയും എത്തിയതായാണ് വിവരം. പണം അയച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചതായും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.

