
ടെഹ്റാൻ: ഇറാന്റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ. ഹോർമൂസ് ദ്വീപിൽവച്ചാണ് അമേരിക്കൻ യുദ്ധവിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം തുടർന്നാൽ യുദ്ധതന്ത്രം മാറുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഇറാൻ. മൂന്നാഴ്ചകൾ എടുത്ത് ശത്രുക്കളുടെ വീഴ്ച മനസിലാക്കി തിരിച്ചടി നൽകിയെന്നാണ് ഇറാന്റെ അവകാശവാദം. എഫ് 35 വിമാനത്തെ ആക്രമിച്ചതും ഇസ്രായേലിന്റെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചതും കാട്ടി യുദ്ധത്തിൽ മേൽക്കൊയ്മ അവകാശപ്പെടുകയാണ് ഇറാൻ. മൂന്നാഴ്ച ശത്രുവിന്റെ വീഴ്ചകൾ പഠിച്ച ശേഷമാണു പുതിയ നീക്കങ്ങൾ എന്നും ഇനി രീതികൾ മാറുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
‘ഇറാന്റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ, ഈ മേഖലയിലെ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അമേരിക്ക 48 മണിക്കൂർ സമയം അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ട്രംപിന് മറുപടി നൽകിയത്. ശത്രു രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ ഹോർമൂസ് കടലിടുക്ക് കടക്കാൻ തടസമുള്ളൂ എന്നാണ് ഇറാന്റെ വാദം.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ വെല്ലുവിളിയും, ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജം കേന്ദ്രങ്ങൾ ഇല്ലാതാക്കും എന്ന അമേരിക്കൻ ഭീഷണിയും ഒരുപോലെ മേഖലയെ ആശങ്കയിലാക്കുന്നു. ഇന്നലെ ആണവ കേന്ദ്രങ്ങൾ പരസ്പരം ആക്രമിച്ചത് ഗുരുതര സൂചനയാണ്. തങ്ങളുടെ ഊർജ സംവിധാനങ്ങളെ ആക്രമിച്ചാൽ മേഖല ആകെ ഇരുട്ടിലാകും എന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പവർ പ്ലാന്റ്റുകളുടെ മാപ്പ് സഹിതമാണ് ഇറാനിയൻ മാധ്യമങ്ങൾ വെല്ലുവിളികൾ ഏറ്റു പിടിക്കുന്നത്.


