കൊച്ചി: വീണ വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ കോടതി, പ്രതികൾ 67 ദിവസമായി ജയിലിലാണെന്നത് പരിഗണിച്ചാണ് ജാമ്യം നൽകിയത്.
തിരിച്ചറിയൽ പരേഡും പ്രധാന തെളിവുശേഖരണവും ഇനി ആവശ്യമില്ലെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കാൻ സാധ്യത കുറവാണെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കുണ്ടായ പരിക്കുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. എന്നാൽ എല്ലാ വധശ്രമക്കേസുകളിലും രക്തസ്രാവം ഉണ്ടാകണമെന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.
മാരകായുധങ്ങളുമായി എത്തിയ പ്രതികൾ ഇഡി ഉദ്യോഗസ്ഥരെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തിയെന്നാണ് ഇഡിയുടെ വാദം. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥനും സിആർപിഎഫ് ജവാനും ഡ്രൈവർക്കും പരിക്കേറ്റതായും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു.
അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതികൾ വാദിച്ചു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ബിഎൻഎസ് വകുപ്പ് 109 പ്രകാരമുള്ള വധശ്രമക്കുറ്റം അനാവശ്യമായാണ് ചുമത്തിയതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസിലെ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

