പാലക്കാട്: നെൻമാറയിലെ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലിയാമ്പതി സ്വദേശിനിയായ ജയന്തി (55)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട്–കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമുള്ള രണ്ടാം വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. വാഹനം നിയന്ത്രിച്ച് നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ബസ് താഴേക്ക് പതിച്ച് മരത്തിലിടിച്ച് നിൽക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ വിമോദ് പറഞ്ഞു.
അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് പതിച്ചെങ്കിലും മരങ്ങൾക്കിടയിൽ കുടുങ്ങിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായതായി ദൃക്സാക്ഷികൾ പറഞ്ഞു.
അപകടവിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആദ്യം നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് എത്തിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആകെ ഒമ്പത് പേരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണെന്നും മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

