
മനാമ: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ 19കാരനായ ഏഷ്യൻ യുവാവിനെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബർ ക്രൈം വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
വാണിജ്യ സ്ഥാപനത്തിനുള്ളിൽ യുവാവ് പൊതുമര്യാദയ്ക്ക് നിരക്കാത്തവിധം പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പൊതുമര്യാദയ്ക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.
പൊതുക്രമവും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നിരീക്ഷണവും നിയമനടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


