ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുദിവസം നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച പുലർച്ചെ 4.10 മുതൽ ഉച്ചയ്ക്ക് 12.45 വരെയുള്ള സമയത്ത് 416 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ നടന്നത്.
2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ആകെ 442 വിവാഹങ്ങളാണ് ഞായറാഴ്ച രജിസ്റ്റർ ചെയ്തിരുന്നത്.
ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കായി ക്ഷേത്രനട അടച്ച സമയത്തുമൊഴികെ വിവാഹച്ചടങ്ങുകൾ തുടർച്ചയായി നടന്നു. ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രനട തുറന്ന് 12.45 വരെയാണ് ചടങ്ങുകൾ തുടർന്നത്.
കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യങ്ങളുടെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻകുമാർ പഴയങ്ങാടി സ്വദേശിനി വിദ്യ ആനന്ദ് രാജിന് താലി ചാർത്തി. പിന്നാലെ മറ്റ് അഞ്ച് മണ്ഡപങ്ങളിലും വിവാഹച്ചടങ്ങുകൾ ആരംഭിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം. രാധ, പി.ആർ.ഒ. വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർ എ.വി. പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം.എൻ. രാജീവ്, സെക്യൂരിറ്റി സൂപ്പർവൈസർ സുബ്രഹ്മണി എന്നിവരുൾപ്പെടെയുള്ള ജീവനക്കാർ കിഴക്കേ നടയിൽ സന്നിഹിതരായിരുന്നു.
ഗുരുവായൂർ എ.സി.പി. സുരേന്ദ്രൻ മങ്ങാട്ട്, ടെമ്പിൾ സി.ഐ. ജയപ്രദീപ്, എസ്.ഐ. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസുകാർ ക്ഷേത്രപരിസരത്തും നഗരത്തിലും സുരക്ഷയൊരുക്കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി ഫയർ ഓഫീസർ സജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും ഇന്നർ റിങ് റോഡിനു സമീപം സജ്ജമായിരുന്നു.
നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജ് എന്നിവരും കിഴക്കേ നടയിലെത്തി വിവാഹക്രമീകരണങ്ങൾ വിലയിരുത്തി.

