മനാമ: ബഹ്റൈനിൽ അനധികൃത ടാക്സി സർവീസുകൾക്കെതിരായ പരിശോധന ശക്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഗതാഗത–ടെലികമ്യൂണിക്കേഷൻ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധനകളും നിയമനടപടികളും പുരോഗമിക്കുന്നത്.
അനുമതിയില്ലാതെ ടാക്സി സർവീസ് നടത്തുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
അംഗീകൃത ലൈസൻസില്ലാതെ യാത്രക്കാരെ വാഹനത്തിൽ കയറ്റുകയും അതിന് പ്രതിഫലം വാങ്ങുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
യാത്രക്കാരെ കയറ്റി ടാക്സി സർവീസ് നടത്തുന്നവർ അംഗീകൃത ലൈസൻസ് നേടുകയും അധികൃതർ നിർദേശിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പൂർണമായി പാലിക്കുകയും വേണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമിപ്പിച്ചു.

