
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ 79,905 വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്ത് വഖഫ് ആസ്തികളുടെ ഡിജിറ്റലൈസേഷനിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി. പോർട്ടലിൽ രാജ്യത്താകെ അപ്ലോഡ് ചെയ്ത 7.99 ലക്ഷം വഖഫ് സ്വത്തുക്കളിൽ ഏകദേശം പത്ത് ശതമാനവും കേരളത്തിൽ നിന്നുള്ളതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിനാണ് ഒന്നാം സ്ഥാനം. ഡോ. ഭീം സിങ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ 21 വരെയുള്ള കണക്കുകൾ പ്രകാരം 1.53 ലക്ഷം സ്വത്തുക്കൾ രജിസ്റ്റർ ചെയ്ത ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡാണ് ഒന്നാം സ്ഥാനത്ത്. 1.32 ലക്ഷം രജിസ്ട്രേഷനുകളുമായി പശ്ചിമ ബംഗാൾ രണ്ടാം സ്ഥാനത്തുണ്ട്. തെലങ്കാന (63,984), കർണാടക (58,845), മധ്യപ്രദേശ് (32,374), രാജസ്ഥാൻ (32,335), ഗുജറാത്ത് (30,783) തുടങ്ങിയ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം മൂന്നാമതെത്തിയത്.
കേരളം സമർപ്പിച്ച 79,905 സ്വത്തുക്കളിൽ 63,086 എണ്ണം പരിശോധിച്ച് അംഗീകരിച്ചു. 7,979 സ്വത്തുക്കൾ പരിശോധനയിലാണ്. 3,902 സ്വത്തുക്കളുടെ ഡേറ്റ എൻട്രി പുരോഗമിക്കുകയാണ്. 4,921 എൻട്രികൾ നിരസിക്കുകയോ തിരുത്തലിനായി തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്.
രാജ്യത്താകെ 7.99 ലക്ഷം വഖഫ് സ്വത്തുക്കൾ
വഖഫ് സ്വത്തുക്കളുടെ ഏകീകൃത ഡിജിറ്റൽ വിവരശേഖരണം ലക്ഷ്യമിട്ട് 2025 ജൂണിലാണ് കേന്ദ്ര സർക്കാർ ഉമീദ് പോർട്ടൽ ആരംഭിച്ചത്. വഖഫ് ആസ്തികളുടെ ഭരണനിർവഹണം സുതാര്യമാക്കുക, തർക്കങ്ങളും കൈയേറ്റങ്ങളും തടയുക എന്നിവയാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യങ്ങൾ.
രേഖകൾ അപ്ലോഡ് ചെയ്യാൻ ആദ്യം ആറുമാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. പിന്നീട് ട്രൈബ്യൂണലുകളും ഹൈക്കോടതികളും സമയപരിധി നീട്ടി നൽകി. കേരളത്തിന് 2025 ഡിസംബറിൽ അഞ്ചുമാസവും 2026 മേയിൽ ഒരുമാസവും അധിക സമയം അനുവദിച്ചിരുന്നു.
രാജ്യത്താകെ ഇതുവരെ 7,99,027 വഖഫ് സ്വത്തുക്കളാണ് പോർട്ടലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിൽ 6,17,192 എണ്ണം പരിശോധിച്ച് അംഗീകരിച്ചു. സ്വകാര്യ വ്യക്തികളോ സർക്കാർ ഏജൻസികളോ കൈയേറിയതായി കണ്ടെത്തിയ 53,930 വഖഫ് സ്വത്തുക്കളുടെ വിവരങ്ങളും പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റലൈസേഷൻ പൂർത്തിയായശേഷം മാത്രമേ കൈയേറ്റം ചെയ്യപ്പെട്ട വഖഫ് സ്വത്തുക്കളുടെ കൃത്യമായ എണ്ണവും അവ ഒഴിപ്പിക്കുന്നതിനുള്ള നടപടികളുടെ പുരോഗതിയും നിർണയിക്കാനാകൂവെന്ന് കേന്ദ്രമന്ത്രി പാർലമെന്റിനെ അറിയിച്ചു.


