ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി സി.ജെ.പി നേതാക്കൾ ചർച്ച നടത്തി. കർഷകരെയും വിദ്യാർഥികളെയും യുവജനങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള ഭാവി തന്ത്രങ്ങളാണ് യോഗത്തിൽ ചർച്ചയായത്.
സി.ജെ.പി വക്താവ് അശുതോഷ് റാങ്കയും മറ്റ് നേതാക്കളും രാകേഷ് ടിക്കായത്തും ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ വിശാലമായ മുന്നണി രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് സി.ജെ.പി അറിയിച്ചു.
കർഷകരും വിദ്യാർഥികളും യുവജനങ്ങളും ഒരുമിച്ചുനിന്ന് മോദി സർക്കാരിനെ എല്ലാ ഭാഗത്തുനിന്നും വളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അശുതോഷ് റാങ്ക പറഞ്ഞു. കേന്ദ്ര സർക്കാരിനെ കൂടുതൽ ശക്തമായി പ്രതിരോധത്തിലാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി.
ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ സി.ജെ.പി നടത്തിയ 36 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ദിവസങ്ങൾക്കകമാണ് നിർണായക കൂടിക്കാഴ്ച നടന്നത്. വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾക്കൊപ്പം കർഷകരുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളും ഉയർത്തി പ്രതിഷേധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

