
മനാമ: ബഹ്റൈനിൽ നിലവിലുണ്ടായിരുന്ന ചെമ്മീൻ പിടുത്ത നിരോധനം ആഗസ്റ്റ് 1 മുതൽ പിൻവലിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു.
ഫെബ്രുവരി ആദ്യം മുതൽ പ്രാബല്യത്തിൽ വന്നിരുന്ന നിരോധന കാലയളവാണ് ഇതോടെ അവസാനിക്കുന്നത്. ചെമ്മീനുകളുടെ പ്രജനന സമയത്ത് അവയെ സംരക്ഷിച്ച് സമുദ്രവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
നിരോധനം പിൻവലിക്കുന്നതോടെ സീസണിൽ പ്രാദേശിക വിപണികളിൽ ചെമ്മീന്റെ ലഭ്യത വർധിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന് കീഴിലുള്ള മറൈൻ റിസോഴ്സസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
നിരോധന കാലയളവിൽ പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കുന്നതിൽ സഹകരിച്ച വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട അധികാരികൾക്കും അധികൃതർ നന്ദി അറിയിച്ചു. നിയമങ്ങളും നിർദേശങ്ങളും പാലിച്ച് സഹകരിച്ച മത്സ്യത്തൊഴിലാളികളെയും അധികൃതർ അഭിനന്ദിച്ചു.
സമുദ്രജീവജാലങ്ങളുടെ സംരക്ഷണവും മത്സ്യസമ്പത്തിന്റെ ദീർഘകാല നിലനിൽപ്പും ഉറപ്പാക്കുന്നതിനായി ഇത്തരം നിയന്ത്രണങ്ങൾ തുടർന്നും കാര്യക്ഷമമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.


