
കൊച്ചി: മലപ്പുറം ജില്ലയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് നടന്ന വലിയ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന ആസൂത്രകരെന്ന് ആരോപിക്കപ്പെടുന്ന മന്തഗൗണ്ട് ബിരാദാർ, ബാപഗൗണ്ട് ഭീരമായ ചൗധരി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി.
കർണാടക താലിക്കോട്ടെ സ്ഫോടകവസ്തു വിതരണ സ്ഥാപനമായ ‘ചേതൻ എന്റർപ്രൈസസ്’ ഉടമകളാണ് ഇരുവരും. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
2026 ഫെബ്രുവരി 7ന് മലപ്പുറം തിരുരങ്ങാടിയിൽ ഉള്ളി ചാക്കുകൾ കയറ്റിയ ലോറിയിൽ നിന്നാണ് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോൺ-ഇലക്ട്രിക് ഡെറ്റണേറ്ററുകളും പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ അളവ് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്.
സ്ഫോടകവസ്തുക്കളുടെ സ്രോതസ്സും സഞ്ചാരപഥവും മറച്ചുവെക്കാൻ പാക്കറ്റുകളിലെ ഔദ്യോഗിക ബാർകോഡ് ലേബലുകൾ പ്രതികൾ നശിപ്പിച്ചതായി എൻഐഎ കോടതിയിൽ വ്യക്തമാക്കി. താലിക്കോട്ടെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ വ്യാജ ലേബലുകളും കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
വലിയ കൺസൈൻമെന്റുമായി ബന്ധപ്പെട്ട ജിഎസ്ടി ഇ-വേ ബില്ലുകൾ ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നും എൻഐഎ ചൂണ്ടിക്കാട്ടി. ഇതോടെ ബില്ലുകളില്ലാതെ അനധികൃത വ്യക്തികൾക്കാണ് സ്ഫോടകവസ്തുക്കൾ വിറ്റതെന്ന സംശയം ശക്തമായതായി കോടതി വിലയിരുത്തി.
സ്ഫോടകവസ്തുക്കൾ കേരളത്തിൽ പിടികൂടിയതിനുശേഷവും മറ്റൊരാൾ വാങ്ങി ഉപയോഗിച്ചെന്ന രീതിയിൽ വ്യാജ വിൽപന രേഖകൾ ചമച്ചതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാളായ മന്തഗൗണ്ട് ബിരാദാർ മുൻപും സമാനമായ സ്ഫോടകവസ്തു കടത്ത് കേസിൽ പ്രതിയാണെന്ന വിവരവും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കേരളത്തിലേക്ക് സ്ഫോടകവസ്തുക്കൾ എത്തിച്ചത് ആരുടെ ആവശ്യപ്രകാരമാണെന്നും ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്നും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


