
കേവലം നാല് നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രം നേരിട്ട മണ്ഡലമാണ് കൊച്ചി. 2011ൽ രൂപീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം. നേരത്തെ ഇത് മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലമായിരുന്നു. കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 1 മുതൽ 10 വരെയും 19 മുതൽ 25 വരെയും വാർഡുകളും കുമ്പളങ്ങി പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലമാണ് കൊച്ചി. നഗരത്തിലെ ചെറിയ പ്രദേശമായി തോന്നുമെങ്കിലും കൃത്യമായ നിലപാടിലും വികസനത്തിനും, രാഷ്ട്രീയ ഗതികളിലും ഇടപെടുന്നവരാണ് കെച്ചിയിലെ വോട്ടർമാർ.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഡൊമിനിക്ക് പ്രസന്റേഷൻ വിജയം നേടിയതും പിന്നീട് 2016 ലും 2021ലും അടുപ്പിച്ച് കെ.ജെ മാക്സിയെ വിജയിപ്പിച്ചതും ഇവിടെ വ്യക്തമായ രാഷ്ട്രീയ സമവാക്യങ്ങൾക്കോ ആശയപരമായ സ്ഥിരതക്കോ അവസരങ്ങൾ കുറവാണെന്നുള്ള തെളിവാണ്. 1980ൽ മട്ടാഞ്ചേരി മണ്ഡലമായിരുന്നതിൽ പിന്നെ മുസ്ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചു പോന്നിരുന്നത്. എങ്കിലും ക്രിസ്റ്റ്യൻ വോട്ടുകളും ഇവിടെ നിർണ്ണായകമായി മാറുന്ന ഘടകമാണ്.
1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതലാണ് ഇപ്പോഴത്തെ കൊച്ചിയായ പഴയ മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ ആദ്യ പ്രതിനിധിയായി കോൺഗ്രസിലെ കെ.കെ. വിശ്വനാഥൻ വിജയിച്ചെത്തുന്നത്. മണ്ഡലത്തിലെ ആദ്യ കോൺഗ്രസ് എംഎൽയായ വിശ്വനാഥൻ വീണ്ടും 1960ൽ തുടർന്നു. പിന്നീട് 1965 ലും 1967ലും എം.പി. മുഹമ്മദ് ജാഫർ ഖാൻ വിജയിച്ചെത്തുന്നുണ്ട്. ഇങ്ങനെ മുസ്ലീം ലീഗിന് മണ്ഡലത്തിൽ വേരോട്ടമുണ്ടാകുന്നു. 82ൽ കെഎം ഹംസയിൽ തുടങ്ങി 2001ലും 2006ൽ വി.കെ. ഇബ്രാഹിം കുഞ്ഞും ലീഗിനെ പ്രതിനിധീകരിച്ച് എംഎൽഎ ആയി. ഇങ്ങനെ തെക്കൻ കേരളത്തിൽ ലീഗിന് മുന്നേറ്റമുള്ള മണ്ഡലമെന്നായിരുന്നു ഖ്യാതി. പള്ളുരുത്തി മണ്ഡലത്തിൽ നിന്നും 1996ലും 2001ലും വിജയിച്ച ഡൊമിനിക്ക് പ്രസന്റേഷൻ പിന്നീട് പുനർരൂപീകരണം ചെയ്ത കൊച്ചിയിൽ കോൺഗ്രസ് എംഎൽഎയായി 2011ൽ വിജയിച്ചു.


