കണ്ണൂർ: കനത്ത മഴയെത്തുടർന്ന് പറശ്ശിനിക്കടവ്–വളപട്ടണം മേഖലയിൽ ഓഗസ്റ്റ് 2 ഞായറാഴ്ച ബോട്ട് സർവീസ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് അറിയിച്ചു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയതും പുഴയിലെ ശക്തമായ ഒഴുക്കുമാണ് സർവീസ് നിർത്തിവെക്കാൻ കാരണം. വലിയ മരത്തടികൾ ഉൾപ്പെടെ പുഴയിലൂടെ ഒഴുകിയെത്തുന്നതിനാൽ ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് സർവീസുകൾ റദ്ദാക്കിയത്. അതേസമയം, മാട്ടൂൽ–അഴീക്കൽ ഫെറി സർവീസ് തടസ്സമില്ലാതെ പതിവുപോലെ നടത്തുമെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർ അറിയിച്ചു.


