മുംബൈ: കുട്ടിക്കാലത്ത് ശരീരത്തിൽ ടാറ്റു വരച്ച ശേഷം ‘സമാധാനം നഷ്ടപ്പെട്ട’ കഥ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. തന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റുവുണ്ടെന്നും എന്നാൽ ആദ്യമായി ടാറ്റൂ വരച്ചപ്പോൾ വളരെയധികം ടെൻഷൻ ഉണ്ടായിരുന്നുവെന്നും ശിഖർ ധവാൻ പറഞ്ഞു.
“എനിക്ക് 14-15 വയസ്സുള്ളപ്പോഴാന് ഞങ്ങൾ മണാലിയിലേക്ക് യാത്ര പോയത്. അവിടെവെച്ച് വീട്ടുകാരെ അറിയിക്കാതെ ശരീരത്തിന്റെ പിൻഭാഗത്ത് പച്ചകുത്തി. അതൊരു തേളിന്റെ ചിത്രമായിരുന്നു. മൂന്ന് നാല് മാസത്തോളം കുടുംബത്തെ കാണിക്കാതെ ടാറ്റൂ ഒളിപ്പിച്ചു. പക്ഷെ ഒടുവിൽ അച്ഛൻ അത് കണ്ടെത്തി. എനിക്ക് നല്ല അടിയും കിട്ടി,” ശിഖർ ധവാൻ വെളിപ്പെടുത്തി.
“അതോടെ എനിക്ക് ടെൻഷൻ ആവാൻ തുടങ്ങി. ടാറ്റൂ വരച്ചതിന് ശേഷമാണ് ആ സൂചി എത്ര പേർ ഉപയോഗിച്ചിട്ടുണ്ടാകുമെന്നൊക്കെ ഞാൻ ഓർത്തത്. തുടർന്ന് ഞാൻ എച്ച്ഐവി ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു. ആദ്യത്തെ ടാറ്റുവിൽ പിന്നീട് കൂടുതൽ ഡിസൈനുകൾ ചേർത്തു. എന്റെ കൈയിൽ ശിവന്റെയും അർജുനന്റെയും ഒക്കെ ടാറ്റു ഉണ്ട്,” ശിഖർ ധവാൻ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനാണ് ശിഖർ ധവാൻ.