ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ സൂറത്തിലെ ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഹുലിന്റെ ട്വീറ്റ്.
“എൽഐസിയുടെ മൂലധനം അദാനിക്ക്, എസ്ബിഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്ഒ മൂലധനവും അദാനിക്ക്. ‘മോദാനി’ പുറത്തുവന്ന ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെന്റ് പണം അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടാണ്? പ്രധാനമന്ത്രി, എന്തുകൊണ്ടാണ് അന്വേഷണമോ ഉത്തരങ്ങളോ ഇല്ലാത്തത്? എന്തിനാണ് ഇത്രയധികം ഭയം” രാഹുൽ ട്വിറ്ററിൽ ചോദിച്ചു.
രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാർ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ചാണ് പാർലമെന്റിൽ എത്തിയത്. കറുത്ത വസ്ത്രം ധരിക്കാൻ കോൺഗ്രസ് നേതൃത്വം പാർട്ടി എം.പിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ 17 പാർട്ടികൾ പങ്കെടുത്തു.