
ചെന്നൈ: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ദളപതി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നാളെ വൈകീട്ട് 3.15ന് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ മണിക്കൂറുകള്‍ നീണ്ട കണ്ഫ്യൂഷന് അവസാനിപ്പിച്ച് അധികാരത്തിലേക്ക് വരുന്നത്. ടിവികെയ്ക്കൊപ്പം മുസ്ലീം ലീഗിന്റെ 2 എംഎല്‍എമാരും പിന്തുണ അറിയിച്ച് കത്തു നല്‍കിയതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്.

234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വിസികെയ്ക്കൊപ്പം ലീഗും പിന്തുണച്ചതോടെ മൊത്തം 120 അംഗങ്ങളുടെ പിന്തുണ ആര്‍ജിക്കാനും വിജയ്ക്ക് സാധിച്ചു. 120 അംഗങ്ങളുടെ പിന്തുണക്കത്തുമായി വിജയ് ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടു. അദ്ദേഹം വിജയ്യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തി.


