ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം ശക്തമാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു ജനാധിപത്യ രാജ്യത്ത് കാണാൻ കഴിയാത്തത്ര അസാധാരണമാണ് നിലവിലെ സ്ഥിതി. പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ച സർക്കാരാണ് ഇവിടെയുള്ളത്.
പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡി, സി.ബി.ഐ ഏജൻസികളെ വിട്ട് അവർ ആരംഭിച്ച പരിപാടി ഒടുവിൽ രാഹുൽ ഗാന്ധിയുടെ സംഭവത്തിലൂടെ അയോഗ്യരാക്കപ്പെടുന്ന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. പ്രതിപക്ഷ നിരയിൽ നിന്ന് ശബ്ദമുയർത്തിയാൽ അയോഗ്യരാക്കുമെന്നും ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സർക്കാരിനെതിരെ യോജിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സംസ്ഥാനത്തും നിരവധി രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. എന്നാൽ അതിലുപരി, രാജ്യം വളരെ ഭയാനകമായ വിപത്തിനെ അഭിമുഖീകരിക്കുകയാണ്. അതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ തങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.