
കൊച്ചി: സംസ്ഥാനത്ത് സമീപകാല തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം സംഘടനാ ദൗർബല്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും പെരുമാറ്റം, സംസാരശൈലി, ഇടപെടൽ രീതി, ജീവിതശൈലി എന്നിവ ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
‘തിരിച്ചുവരവ് അനിവാര്യം’ എന്ന തലക്കെട്ടിൽ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശൈലജയുടെ പരാമർശം. തെരഞ്ഞെടുപ്പ് അവലോകനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്നും പാർട്ടി പ്രവർത്തനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അവർ വ്യക്തമാക്കി.
പാർട്ടി ബ്രാഞ്ചുകൾ, ലോക്കൽ കമ്മിറ്റികൾ തുടങ്ങിയ സംഘടനാ ഘടകങ്ങളുടെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് പിന്നോക്കാവസ്ഥ ഉണ്ടായതായി സിപിഎം വിലയിരുത്തുന്നുവെന്ന് ശൈലജ പറഞ്ഞു. ശക്തമായ സംഘടനാ പ്രവർത്തനവും ജനങ്ങളുമായുള്ള കൂടുതൽ ഇടപെടലുമാണ് ഈ സാഹചര്യം മറികടക്കാനുള്ള മാർഗമെന്നും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെയും ഫലങ്ങൾ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്നും, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ച പരിശോധിക്കപ്പെടണമെന്നും ശൈലജ ആവശ്യപ്പെട്ടു. തെറ്റിദ്ധാരണകളുടെയും പ്രാദേശിക പ്രശ്നങ്ങളുടെയും പേരിൽ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാൻ പാർട്ടിക്ക് കഴിയണമെന്നും അവർ അഭിപ്രായപ്പെട്ടു.
പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും നടക്കുന്ന നുണപ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സുസംഘടിതമായി മുന്നോട്ടുപോയാൽ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെ.കെ. ശൈലജ ലേഖനത്തിൽ വ്യക്തമാക്കി.


