
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിച്ച് സേനയെ ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പൊലീസുകാരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങൾ ഹനിക്കുന്ന ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
1979 മുതൽ സംസ്ഥാനത്ത് സുതാര്യമായും ജനാധിപത്യപരമായും പ്രവർത്തിച്ചുവരുന്ന പൊലീസ് സംഘടനകളുടെ ഘടനയെ ബന്ധപ്പെട്ട പ്രതിനിധികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് സർക്കാർ മാറ്റിമറിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ നിലനിൽക്കുമ്പോൾ അവയെ നോക്കുകുത്തിയാക്കി അഡ്ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് സംഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടുത്ത കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രേഡ് പ്രമോഷൻ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുന്നതും ഒരേ പദവിയിലുള്ള ഉദ്യോഗസ്ഥരെ വ്യത്യസ്ത സംഘടനകളിലേക്ക് വിഭജിക്കുന്നതുമടക്കമുള്ള നടപടികൾ പൊലീസ് സേനയുടെ ഐക്യത്തെയും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെയും ദുർബലപ്പെടുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു.
പൊലീസിനെ രാഷ്ട്രീയവൽക്കരിച്ച് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് മാത്രം വഴങ്ങുന്ന സേനയാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദമായ കൂടിയാലോചന നടത്തിയ ശേഷമേ ഇത്തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കാവൂ എന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.


