മലപ്പുറം: അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിൽനിന്ന് 12 കിലോയിലധികം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തിൽ മലപ്പുറം പന്തല്ലൂർ സ്വദേശി ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെ കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര വിപണിയിൽ ഏകദേശം പത്ത് കോടി രൂപ വിലമതിക്കുന്ന രാസലഹരിയാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതിനുശേഷം സംസ്ഥാന പൊലീസ് നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും അധികൃതർ വ്യക്തമാക്കി.
ഓഗസ്റ്റ് ആറിന് മഞ്ചേരി നഗരത്തിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 97 ഗ്രാമോളം എംഡിഎംഎയുമായി ആറുപേർ പിടിയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടർ അന്വേഷണമാണ് കോയമ്പത്തൂരിലെ വൻ ലഹരിവേട്ടയിലേക്ക് നയിച്ചത്.
കോയമ്പത്തൂർ നഗരത്തിനു സമീപം പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിശേഖരം കണ്ടെത്തിയത്. പാക്കറ്റുകളിലാക്കിയ എംഡിഎംഎ ഇന്നോവ കാറിന്റെ ഡോർ പാഡുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ലഹരിമരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നോർത്ത് സോൺ ഐജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

