കാഠ്മണ്ഡു: നേപ്പാളിൽ ആഞ്ഞടിച്ച മിന്നൽപ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് കുത്തിത്തുറന്ന് 92.68 ലക്ഷം നേപ്പാളി രൂപ കവർന്ന സംഭവത്തിൽ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത തുകയ്ക്ക് ഏകദേശം 57 ലക്ഷം ഇന്ത്യൻ രൂപ മൂല്യമുണ്ട്.
റസുവയിലെ ഭോട്ടെകോശി മേഖലയിൽനിന്ന് പ്രളയജലത്തിൽ ഒഴുകിപ്പോയ സേഫ് ധാഡിംഗ് ജില്ലയിലെ ഗൽഛി റൂറൽ മുനിസിപ്പാലിറ്റി–4ൽ ബെൽഖുഖോലയ്ക്ക് സമീപമുള്ള ത്രിശൂലി നദിക്കരയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ സേഫ് കുത്തിത്തുറന്ന് പണം കൈക്കലാക്കിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തവരിൽനിന്ന് 92,68,505 നേപ്പാളി രൂപ കണ്ടെടുത്തത്. 19നും 49നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ഇവരിൽ ഭൂരിഭാഗവും ഗൽഛി–4ലെ മാസ്റ്റർ പ്രദേശവാസികളാണ്. ഗൽഛി–6ലെ ആദംഘട്ട്, സിദ്ധലേക്–7ലെ ആദംതർ എന്നിവിടങ്ങളിൽനിന്നുള്ളവരും സംഘത്തിലുണ്ട്.
പിടിച്ചെടുത്ത പണത്തിന്റെ യഥാർഥ ഉറവിടവും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
അതേസമയം, പ്രളയത്തിനുശേഷം നേപ്പാളിൽ മറ്റു മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാരായണി നദിയിലൂടെ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മലുകൾ ഊരിയെടുത്തെന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു നടപടി.

