
മനാമ: യുകെ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് പാർസൽ വഴി കഞ്ചാവും നിയന്ത്രിത സിബിഡി ഓയിലും ബഹ്റൈനിലേക്ക് കടത്തിയ കേസിൽ മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി കഠിന തടവും വൻ പിഴയും വിധിച്ചു.
കേസിലെ ഒന്നാം പ്രതിയായ 23 വയസ്സുകാരനായ ലേബർ തൊഴിലാളിക്ക് 15 വർഷം തടവും, മറ്റ് രണ്ട് പ്രതികളായ ഹെവി ട്രക്ക് ഡ്രൈവർക്കും ക്ലീനർക്കും 10 വർഷം വീതം തടവുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മൂന്ന് പ്രതികളും 10,000 ബഹ്റൈനി ദിനാർ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികൾ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് സാമഗ്രികൾ കണ്ടുകെട്ടാനും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ ബഹ്റൈനിൽ നിന്ന് നാടുകടത്താനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. ഒളിവിലുള്ള ‘ഗുലാം’ എന്ന പേരിൽ അറിയപ്പെടുന്ന ഒരാളുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ യുകെയിൽ നിന്ന് എത്തിയ ആദ്യ പാർസൽ കസ്റ്റംസ് പരിശോധനയിൽ സംശയകരമായി കണ്ടെത്തിയതോടെയാണ് കേസ് ആരംഭിച്ചത്. പാർസലിൽ 2.1 കിലോഗ്രാം സിന്തറ്റിക് കഞ്ചാവ് ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നവംബറിൽ തായ്ലൻഡിൽ നിന്ന് 1.7 കിലോഗ്രാം കഞ്ചാവുമായി രണ്ടാമത്തെ പാർസലും എത്തി. രണ്ട് പാർസലുകളും ഒരേ പേരിൽ വന്നതിനെ തുടർന്ന് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അന്വേഷണം ശക്തമാക്കുകയായിരുന്നു.
ഡിസംബറിൽ ഈ പാർസലുകൾ കൈപ്പറ്റാൻ എത്തിയ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, പാർസലുകൾ വാങ്ങി മറ്റൊരാൾക്ക് കൈമാറുക മാത്രമാണ് തന്റെ ചുമതലയെന്ന് ഇയാൾ വെളിപ്പെടുത്തി.
തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിൽ ഒന്നാം പ്രതി അടുത്ത കണ്ണിയായ 34 വയസ്സുകാരനായ ഹെവി വെഹിക്കിൾ ഡ്രൈവറെ ഫോൺ വഴി ബന്ധപ്പെട്ടു. പാർസൽ വാങ്ങാൻ ഇയാൾ ഒന്നാം പ്രതിയുടെ താമസസ്ഥലത്ത് എത്തിയപ്പോൾ പോലീസ് പിടികൂടി. ഇയാളും ഗുലാമിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് സമ്മതിച്ചു.
വെസ്റ്റ് ഏക്കറിലെ ഒരു രഹസ്യ കേന്ദ്രത്തിൽ പാർസൽ എത്തിക്കാനായിരുന്നു നിർദ്ദേശമെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോലീസ് സ്ഥലത്ത് കെണിയൊരുക്കിയതിനെ തുടർന്ന് പാർസൽ സ്വീകരിക്കാൻ എത്തിയ മൂന്നാം പ്രതിയായ 23 വയസ്സുകാരനായ ക്ലീനറും പിടിയിലായി.
മയക്കുമരുന്ന് കടത്തിന് പുറമെ, മോർഫിൻ, മെത്താംഫെറ്റാമൈൻ അഥവാ ഷാബു എന്നീ നിരോധിത ലഹരിവസ്തുക്കൾ കൈവശം വെച്ചതിനും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.


