Author: news editor

മനാമ: ഇറാനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ബഹ്‌റൈന്‍ സുപ്രീം ഡിഫന്‍സ് കൗണ്‍സിലിലെ അംഗങ്ങളുമായി സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ചര്‍ച്ച നടത്തി.മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും അദ്ദേഹം വിശദീകരിച്ചു. സംഘര്‍ഷം സംബന്ധിച്ച ബഹ്റൈന്റെ നിലപാടും അദ്ദേഹം വിശദീകരിച്ചു.സുപ്രീം ഡിഫന്‍സ് കൗണ്‍സിലിലെ എല്ലാ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പങ്കിനെയും രാജ്യം സംരക്ഷിക്കുന്നതിലും അതിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിലും പൗരരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ തുടരുന്ന സമര്‍പ്പണത്തെയും രാജാവ് അഭിനന്ദിച്ചു.

Read More

മുഹറഖ്: ഇറാനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഇറാഖിലെ ബാഗ്ദാദിലേക്കും നജാഫിലേക്കും ജോര്‍ദാനിലെ അമ്മാനിലേക്കുമുള്ള എല്ലാ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളും റദ്ദാക്കി.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ അവരുടെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്താന്‍ സഹായിക്കാനും താമസിപ്പിക്കാനും വഴിതിരിച്ചുവിടാനും ശ്രമിക്കുന്നുണ്ട്.ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റായ gulfair.com വഴിയോ ഫ്‌ളൈറ്റ് ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ നിര്‍ദേശം നല്‍കി.

Read More

മനാമ: 2026- 2028 കാലയളവിലേക്കുള്ള യു.എന്‍. വനിതാ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ബഹ്റൈനെ തെരഞ്ഞെടുത്തു.ഇത് സ്ത്രീകളുടെ പുരോഗതിയില്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര പങ്കിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.ഡബ്ല്യു.സി) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാധി പറഞ്ഞു. ബഹ്റൈനി സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അവരുടെ നേതൃത്വം മുന്നോട്ടു കൊണ്ടുപോകുന്നതിലും നിര്‍ണായകമായ പിന്തുണ നല്‍കിയ, രാജാവിന്റെ പത്‌നിയും എസ്.ഡബ്ല്യു.സി. പ്രസിഡന്റുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ പ്രയത്‌നങ്ങളാണ് ഈ നേട്ടത്തിന് കാരണം.ജപ്പാന്‍, ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഫിലിപ്പീന്‍സ് എന്നിവയ്ക്കൊപ്പം അഞ്ച് ഏഷ്യ-പസഫിക് സ്ഥാനങ്ങളിലൊന്നാണ് ബഹ്റൈന്‍ നേടിയത്. ഇത് സ്ത്രീകളുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന രാജ്യത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നു. 2017 മുതല്‍ 2019 വരെയുള്ള മുന്‍ അംഗത്വത്തിന് ശേഷം ഇത് ബഹ്റൈന്റെ രണ്ടാമത്തെ ടേമാണെന്നും അവര്‍ പറഞ്ഞു.

Read More

മനാമ: ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്കായി തൊഴില്‍ നൈപുണ്യ വികസനത്തിന് ലേബര്‍ ഫണ്ട് (തംകീന്‍) പരിശീലന പരിപാടി നടത്തി.2018 മുതല്‍ ഹാവ്ലോക്ക് വണ്‍ പോലുള്ള ബഹ്റൈനി കമ്പനികള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നുണ്ടെന്ന് തംകീനിലെ ചീഫ് ഗ്രോത്ത് ഓഫീസര്‍ ഖാലിദ് അല്‍ ബയാത്ത് പറഞ്ഞു. ഇത് കമ്പനിയുടെ വളര്‍ച്ചയെ സുഗമമാക്കുകയും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുകയും ബഹ്റൈനികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.2018 മുതല്‍ തംകീന്‍ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയെ ഹാവ്ലോക്ക് വണ്ണിലെ ഗ്രൂപ്പ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫിറാസ് അല്‍ അയ്ദ് പ്രശംസിച്ചു.

Read More

മനാമ: ബലിപെരുന്നാളിന് ബഹ്റൈനിലുടനീളമുള്ള 4,000 കുടുംബങ്ങള്‍ക്ക് ഇസ്ലാമിക് എജുക്കേഷന്‍ അസോസിയേഷന്‍ ബലിമാംസം വിതരണം ചെയ്തു.റെക്കോര്‍ഡ് സമയത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കി. കശാപ്പ് നടന്ന ദിവസം തന്നെ കുടുംബങ്ങള്‍ക്ക് മാംസം എത്തിച്ചുകൊടുത്തു.ഇത് അസോസിയേഷന്റെ ഒരു സുപ്രധാന നേട്ടമാണെന്ന് സംഘടനയുടെ നാഷണല്‍ പ്രോജക്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ആദില്‍ ബിന്‍ റാഷിദ് ബുസൈബെ പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് ഉദാരമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് നിരോധിക്കാനുള്ള മന്ത്രിതല തീരുമാനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫ് അറിയിച്ചു. സെപ്റ്റംബര്‍ 15 വരെ നിരോധനം നീണ്ടുനില്‍ക്കും. കഴിഞ്ഞ വര്‍ഷം രണ്ടു മാസത്തേക്കായിരുന്നു നിരോധനം. ഈ വര്‍ഷം അത് മൂന്നു മാസത്തേക്ക് നീട്ടിയിട്ടുണ്ട്.തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും വര്‍ധിപ്പിക്കാനും വേനല്‍ക്കാല രോഗങ്ങളില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണിതെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങള്‍ക്ക് മൂന്നു മാസം വരെ തടവും 500 മുതല്‍ 1,000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ മന്ത്രിതല തീരുമാനത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

Read More

മനാമ: തെക്കുകിഴക്കന്‍ ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഓസ്ട്രിയന്‍ സര്‍ക്കാരിനെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ബഹ്റൈന്‍ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിരപരാധികളുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന എല്ലാതരം അക്രമങ്ങളെയും ഭീഷണിപ്പെടുത്തലുകളെയും അവയുടെ ഉദ്ദേശ്യങ്ങളോ ന്യായീകരണങ്ങളോ പരിഗണിക്കാതെ അപലപിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.

Read More

നീസ്: ജൂണ്‍ 9 മുതല്‍ 13 വരെ ഫ്രാന്‍സിലെ നീസില്‍ നടക്കുന്ന മൂന്നാം ഐക്യരാഷ്ട്രസഭാ സമുദ്ര സമ്മേളനം 2025ല്‍ ബഹ്‌റൈന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമദ് യാക്കൂബ് അല്‍ മഹ്‌മീദും പങ്കെടുക്കുന്നു.ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസ്സാം അബ്ദുല്‍ അസീസ് അല്‍ ജാസിമും ബഹ്റൈന്‍ പ്രതിനിധി സംഘത്തിലുണ്ട്.’സമുദ്രം സംരക്ഷിക്കാനും സുസ്ഥിരമായി ഉപയോഗിക്കാനും എല്ലാ പങ്കാളികളെയും സജ്ജമാക്കുകയും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുക’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം ഫ്രാന്‍സും കോസ്റ്റാറിക്കയും സംയുക്തമായി നയിക്കുന്നു. സര്‍ക്കാര്‍, യു.എന്‍, സര്‍ക്കാരിതര സംഘടനകള്‍, സാമ്പത്തിക- ഗവേഷണ സ്ഥാപനങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സമുദ്രങ്ങളുള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ബഹ്റൈന്റെ പിന്തുണ മന്ത്രി അറിയിച്ചു. എല്ലാ തലങ്ങളിലും പരിസ്ഥിതി സുസ്ഥിരത മുന്നോട്ടു കൊണ്ടുപോകുന്നതില്‍ രാജ്യവും വിവിധ ഐക്യരാഷ്ട്രസഭാ സംഘടനകളും തമ്മിലുള്ള സൃഷ്ടിപരമായ സഹകരണം നല്ല ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം…

Read More

കോഴിക്കോട്: മദ്ധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് മകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.മെയ് 26ന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തുറയൂര്‍ അട്ടക്കുണ്ട് ഈളു വയലില്‍ മുഹമ്മദിന്റെ (58) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മകന്‍ പയ്യോളി കണ്ണംകുളം കുഴിച്ചാലില്‍ മുഫീദ് പോലീസിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് തുറയൂര്‍ ചെരിച്ചില്‍ പള്ളി ഖബര്‍സ്ഥാനില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നത്.ഖബറിനു തൊട്ടടുത്തായി ഒരുക്കിയ താല്‍ക്കാലിക മുറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. വടകര ആര്‍.ഡി.ഒ. പി. അന്‍വര്‍ സാദത്ത്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. പി.എസ്. സഞ്ജയ്, കൊയിലാണ്ടി തഹസില്‍ദാര്‍ സി. സുബൈര്‍, പയ്യോളി പോലീസ് എസ്.എച്ച്.ഒ. എ.കെ. സജീഷ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.തിങ്കളാഴ്ച രാവിലെ പത്തര മണിക്കാരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് 12.30ന് അവസാനിച്ചു. പരാതിക്കാരനായ മകന്‍, ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Read More

മനാമ: രേഖാമൂലമുള്ള വാടകക്കരാറില്ലാതെ കെട്ടിടം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയ മുന്‍ വാടകക്കാരി കെട്ടിട ഉടമയ്ക്ക് 2,200 ദിനാര്‍ നല്‍കണമെന്ന് ബഹ്‌റൈനിലെ കോടതി വിധിച്ചു.ജുര്‍ദാബിലെ ഒരു വാണിജ്യ കെട്ടിടമാണ് അത് വാടകയ്‌ക്കെടുത്ത സ്ത്രീ മറ്റൊരാള്‍ക്ക് ആവശ്യമായ രേഖകളില്ലാതെ പ്രതിമാസം 550 ദിനാര്‍ വാടകയ്ക്ക് മറിച്ചുകൊടുത്തത്. കുറച്ചു മാസമായി വാടക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ 3,800 ദിനാര്‍ നല്‍കാന്‍ മുന്‍ വാടകക്കാരിയോട് ആവശ്യപ്പെട്ടു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഉടമസ്ഥന്‍ കോടതിയെ സമീപിച്ചത്.ബിസിനസ് വിറ്റെന്നും സ്ഥലം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നും പുതിയ വാടകക്കാരന്‍ തുടര്‍ന്നുള്ള വാടക നല്‍കാന്‍ സമ്മതിച്ചെന്നും കെട്ടിട ഉടമ ഇത് അംഗീകരിച്ചെന്നും മുന്‍ വാടകക്കാരി കോടതിയില്‍ വാദിച്ചു. വില്‍പ്പനക്കരാര്‍, കടം സംബന്ധിച്ച രേഖ, വാടക രശീത്, ബാങ്ക് ട്രാന്‍സ്ഫര്‍ സ്ലിപ്പ് എന്നിവ അവര്‍ വാടകക്കാരി കോടതിയില്‍ ഹാജരാക്കി.എന്നാല്‍ കൈമാറ്റത്തിന് രേഖാമൂലമുള്ള സമ്മതം നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കെട്ടിടം കൈമാറുന്നതിന് വാക്കാലോ അല്ലാതെയോ ഒരു കരാറുമുണ്ടാക്കിയിട്ടില്ലെന്ന് വീട്ടുടമ കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കോടതിവിധി.

Read More