Author: News Desk

ടൂറിസം രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. കോവിഡാനന്തര ടൂറിസത്തിലെ പ്രവർത്തനത്തിനാണ് കേരളത്തിന് പുരസ്കാരം നൽകിയത്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ടുഡേയുടെ തിരഞ്ഞെടുപ്പ്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ 90.5 മാർക്കോടെയാണ് കേരളം മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡാനന്തര ടൂറിസത്തിൽ കേരളം കൈവരിച്ച പുരോഗതിക്കാണ് പുരസ്കാരം. നൂതന പദ്ധതികൾ അവതരിപ്പിച്ച് ടൂറിസം രംഗത്ത് മുന്നേറ്റം നടത്താൻ കേരളത്തിന് കഴിഞ്ഞുവെന്നും വിലയിരുത്തപ്പെട്ടു. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നൂതന പദ്ധതികളെ മികച്ച ചുവടുവയ്പ്പുകളായി വിവരിച്ചാണ് കേരളത്തെ ടൂറിസം അവാർഡിന് തിരഞ്ഞെടുത്തത്.

Read More

തിരുവനന്തപുരം: അർജന്‍റീന-ഫ്രാൻസ് ഫൈനലിന് മുന്നോടിയായുള്ള മുൻ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. “എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ. നാളെ പാക്കലാം” എംഎം മണി ഫേസ്ബുക്കിൽ കുറിച്ചു. ഇതിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് വി.ടി ബൽറാം വിമർശനവുമായി രംഗത്തെത്തിയത്. സി.പി.എം എം.എൽ.എയും മുൻ മന്ത്രിയുമാണ് അദ്ദേഹം. പല മാധ്യമപ്രവർത്തകർക്കും സാംസ്കാരിക നായകർക്കും അദ്ദേഹം ആരാധ്യ പുരുഷനായ ‘ആശാനാ’ണ്. പതിവുപോലെ മറ്റുള്ളവരെ അധിക്ഷേപിച്ചാൽ മാത്രമേ വലിയ ഫുട്ബോൾ ആരാധകനായി അദ്ദേഹത്തെ അംഗീകരിക്കൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നുവെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

Read More

മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ പോരാളി ഐഎൻഎസ് മോർമുഗാവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകളുള്ളതും മിസൈലുകളെ നശിപ്പിക്കാൻ ശേഷിയുള്ളതുമാണ് പി 15 ബി സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ. മുംബൈയിലെ നേവൽ ഡോക്ക്യാർഡിലാണ് കമ്മിഷൻ നടന്നത്. 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള മോര്‍മുഗാവിന് പേരിന് പിന്നിൽ ഒരു കഥയുണ്ട്. ഗോവയിലെ തുറമുഖ നഗരമായിരുന്ന മോര്‍മുഗാവില്‍നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഈ വിശ്വസ്തനായ പോരാളിയെ ആണവ, ജൈവ-രാസയുദ്ധത്തിന്‍റെ സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയും. 4 ശക്തമായ ഗ്യാസ് ടർബൈനുകളുള്ള ഐഎൻഎസ് മോര്‍മുഗാവിന്റെ വേഗത മണിക്കൂറിൽ മുപ്പത് നോട്ടിക്കൽ മൈൽ ആണ്. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും സെൻസറുകളും മോർമുഗാവിൽ സജ്ജീകരിച്ചിരിക്കുന്നു.

Read More

കണ്ണൂർ: ദേശീയപാത വികസനത്തിൽ ആരും ദുരിതമനുഭവിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി വിട്ടുനൽകിയ എല്ലാവർക്കും മതിയായ നഷ്ടപരിഹാരം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്ന ജില്ലയാണ് മലപ്പുറം. അവിടെയടക്കം ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. ഉചിതമായ നഷ്ടപരിഹാരം ലഭിച്ചുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. വിവിധ പദ്ധതികളുടെ കാര്യത്തിൽ നാട്ടുകാർ സർക്കാരിനൊപ്പം നിൽക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. “വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ചില ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലർ പ്രത്യേക ഉദ്ദേശ്യത്തോടെ വികസനത്തെ എതിർക്കുന്നു. ഇവരെല്ലാം നാടിന്റെ താൽപര്യത്തിന് എതിരാണ്. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പശ്ചാത്തല സൗകര്യ വികസനം വേണ്ടെന്നു വയ്ക്കില്ല. അതുകൊണ്ടാണ് കിഫ്ബി ഉപയോഗപ്പെടുത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കെതിരെ തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങൾ തിരിച്ചറിയണം”. കണ്ണൂരിലെ ചേരിക്കൽ കോട്ടം പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

Read More

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദർശനത്തിനെത്തുന്ന കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അതേസമയം, ഞായറാഴ്ച അവധിയായിരുന്നിട്ടും ശബരിമല സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേർ വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരുന്നെങ്കിലും തിരക്കില്ലാത്തതിനാൽ രാവിലെ 8 മണിക്ക് ശേഷം നടപ്പന്തൽ മുതലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. തിരക്കേറിയ സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരെ പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം ക്രമീകരണങ്ങൾ സന്നിധാനത്ത് പൊലീസ് തുടരുകയാണ്.   വെർച്വൽ ക്യൂ വഴിയും അല്ലാതെയും 80,191 പേരാണ് ഇന്നലെ ദർശനം കഴിഞ്ഞ് മടങ്ങിയത്. ക്രിസ്മസ് അവധി ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും തിരക്ക് കൂടുമെന്നാണ് കണക്കുകൂട്ടൽ.

Read More

തിരുവനന്തപുരം: 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴ ലഭിച്ച ഡിസംബർ മാസം 2022ലേത്. ഡിസംബർ 1 നും 18 നും ഇടയിൽ ഇതുവരെ 84.7 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് 1946ലാണ്. 202.3 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 11 വർഷങ്ങളിൽ ഡിസംബർ മാസത്തിൽ കേരളത്തിൽ 100 മില്ലിമീറ്റർ അധികം മഴ ലഭിച്ചിരുന്നു. 1997 (93.4 മില്ലീമീറ്റർ), 1998 (84.3 മില്ലിമീറ്റർ), 2015 (79.5 മില്ലിമീറ്റർ) വർഷങ്ങളിൽ കൂടുതൽ മഴ റെക്കോർഡ് ചെയ്തിരുന്നു. നിലവിൽ കേരളത്തിൽ തുലാവർഷത്തിൽ 3 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 483.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 471 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ മഴ കുറവാണ് രേഖപ്പെടുത്തിയത്.

Read More

തിരുവനന്തപുരം: അഭിഭാഷകവൃത്തിക്കും ധാർമ്മികതയ്ക്കും എതിരായി പ്രവർത്തിച്ച അഡ്വ.സി.കെ. ശ്രീധരന്‍ പെരിയയിൽ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെരിയയിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിൽ പോയി മാതാപിതാക്കളോട് സംസാരിച്ച് രേഖകളൊക്കെ വാങ്ങി അവര്‍ക്ക് വേണ്ടി വാദിക്കാമെന്ന് പറഞ്ഞ് പോയ ആള്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതില്‍ എന്ത് പ്രൊഫഷല്‍ എത്തിക്സാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരിക്കലും പൊറുക്കാനാകാത്ത തെറ്റും അനീതിയുമാണ് സി.കെ.ശ്രീധരൻ ചെയ്തത്. ഒരിക്കൽ കൊല്ലപ്പെട്ട കുട്ടികളെ വീണ്ടും കൊല്ലുന്നതിന് തുല്യമാണിതെന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസ് മുൻ കോൺഗ്രസ് നേതാവ് ശ്രീധരൻ പ്രതിഭാഗത്തിനായി ഏറ്റെടുത്തത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

Read More

പുതുവർഷത്തോടടുക്കുമ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണ് ആരാധകർ. ഫിലിം ട്രാക്കർമാരായ ഫ്രൈഡേ മാറ്റ്നി, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. ‘കെ.ജി.എഫ് ചാപ്റ്റർ 2’, ‘ഭീഷ്മപർവ്വം’ എന്നിവയാണ് കേരളത്തിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. 2022 ൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ആണ്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്നും 68.50 കോടി രൂപ കളക്ട് ചെയ്തു. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യാഷ് നായകനായെത്തിയ ചിത്രത്തിന് രാജ്യമെമ്പാടും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. യാഷ് നായകനായ പീരിഡ് ഗ്യാങ്സ്റ്റർ ഡ്രാമയിൽ സഞ്ജയ് ദത്താണ് വില്ലനായി വേഷമിട്ടത്. ചിത്രത്തിൽ ‘റോക്കി ഭായ്’ എന്ന കഥാപാത്രത്തെ യാഷ് അവതരിപ്പിച്ചപ്പോൾ സഞ്ജയ് ദത്ത് ‘അധീര’ ആയി വേഷമിട്ടു. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്,…

Read More

പത്തനംതിട്ട: ആറൻമുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പത്തനാപുരം സ്വദേശി സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിതാ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സജീഫ് ഖാൻ ഒളിവിലാണ്. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പത്തനംതിട്ട പൊലീസ് അറിയിച്ചു.

Read More

ന്യൂഡല്‍ഹി: ഡൽഹി എയിംസിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഇന്‍റർപോളിന്‍റെ സഹായം തേടാൻ ഡൽഹി പൊലീസ്. സൈബര്‍ ആക്രമണം നടത്തുന്നതിനുപയോഗിച്ച, ചൈനയിലെ ഹെനാനില്‍ നിന്നും ഹോങ്കോങ്ങില്‍നിന്നുമുള്ള ഇ മെയിലിൻ്റെ ഐ.പി വിലാസങ്ങൾ ലഭ്യമാക്കാന്‍ ഇൻ്റര്‍പോളിനോട് അഭ്യര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സി.ബി.ഐയ്ക്ക് കത്ത് നൽകി. ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ വിഭാഗമാണ് കത്തയച്ചത്. ഇന്‍റർപോളുമായി ബന്ധപ്പെടാനുള്ള രാജ്യത്തെ നോഡൽ ഏജൻസിയാണ് സി.ബി.ഐ. അതുകൊണ്ടാണ് ഈ വിഷയത്തിൽ ഡൽഹി പൊലീസ് സി.ബി.ഐക്ക് കത്തെഴുതിയത്. നവംബർ 23നാണ് ഡൽഹിയിലെ എയിംസിൽ സൈബർ ആക്രമണം നടന്നത്. എയിംസിലെ 100 ഫിസിക്കൽ സെർവറുകളിൽ അഞ്ചെണ്ണം ആക്രമിക്കപ്പെട്ടു. ഇതിന് പിന്നാലെ ഡൽഹി ഐ.എഫ്.എസ്.ഒ. കേസ് രജിസ്റ്റർ ചെയ്തു. സെർവറിലെ ഡാറ്റ പിന്നീട് പുനഃസ്ഥാപിക്കുകയും സുരക്ഷാ ചുമതലയുള്ള രണ്ട് അനലിസ്റ്റുകളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Read More