Author: News Desk

മ​സ്ക​ത്ത്​: ഒമാനിൽ അടുത്തയാഴ്ച പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റിന്‍റെ സാന്നിദ്ധ്യം കാരണം മഴ കുറയും. അതേസമയം, ന്യൂനമർദ്ദത്തിന്‍റെ ആഘാതം ആഴ്ചയിലുടനീളം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പർവതശിഖരങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയ്ക്കൊപ്പം താപനിലയിൽ ഗണ്യമായ കുറവുമുണ്ടാകും.

Read More

പാലക്കാട്: പാലക്കാട് ടസ്കർ സെവനെ (പിടി 7)പിടികൂടാനുള്ള ഇന്നത്തെ ദൗത്യവും അവസാനിപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളി ഉയർത്തിയതിനാലാണ് മയക്കു വെടിവയ്ക്കാനുള്ള ഇന്നത്തെ ശ്രമവും പരാജയപ്പെട്ടത്. 52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കി ആനകളുമടങ്ങുന്ന വലിയ സംഘമുണ്ടായിട്ടും പിടി 7നെ പിടികൂടാനായില്ല. ആർ.ആർ.ടി. സംഘം പുലർച്ചെ പി.ടി.സെവനെ നിരീക്ഷണത്തിലാക്കിയെങ്കിലും ആന പതുക്കെ ഉൾവനത്തിലേക്ക് നീങ്ങിയത് തിരിച്ചടിയായി. ഇന്നത്തെ ദൗത്യം അവസാനിച്ചതോടെ മൂന്ന് കുങ്കി ആനകളെയും തിരികെ എത്തിച്ചു. പി ടി 7 കഴിഞ്ഞ നാലു വർഷമായി ജനവാസ മേഖലയിൽ ഇറങ്ങുന്നു. 2022 ജൂലൈ 8ന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമനാണ് മരിച്ചത്. പി ടി 7 2022 നവംബർ മുതൽ ഇടവേളകളില്ലാതെ കറങ്ങി നടക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടാന പതിവായി എത്താറുണ്ട്. വയൽ കതിരണിഞ്ഞാൽ കാട് ഇറങ്ങുന്നത് പതിവാണ്. ചിലപ്പോൾ രണ്ടോ മൂന്നോ ആനകൾ അനുഗമിക്കുമെങ്കിലും മിക്കപ്പോഴും ഒറ്റയ്ക്കാണ് വരാറ്.

Read More

ന്യൂഡല്‍ഹി: ബ്രാൻഡുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങി അവരുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പ്രകീർത്തിച്ച് സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഏതെങ്കിലും ഉൽപ്പന്നമോ ബ്രാൻഡോ പ്രമോട്ട് ചെയ്യുമ്പോൾ മുന്നറിയിപ്പായി അവർക്ക് അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തണം. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ആറ് വർഷം വരെ ഈ ഉൽപ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. നിർദ്ദേശങ്ങൾ അനുസരിച്ച്, ഉൽപ്പന്നത്തിന്‍റെയും പ്രമോഷണൽ താൽപ്പര്യങ്ങളുടെയും വെളിപ്പെടുത്തൽ ലളിതവും വ്യക്തവുമായ ഭാഷയിലായിരിക്കണമെന്നും പറയുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണമെന്നും വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് റെഗുലേഷൻസ് അനുസരിച്ച്, ഹൈ റിസ്‌ക് ഹോട്ട് ഫുഡ് കാറ്റഗറി ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം. അത്തരം ഭക്ഷണം എത്തിക്കാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിർത്തണം. ഈ ഭക്ഷണങ്ങൾ സാധാരണ ഊഷ്മാവിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുമ്പോൾ, അവ ആരോഗ്യത്തിനു ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. ആയതിനാൽ ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Read More

ന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 10 മുതൽ 20 വരെ ഭുവനേശ്വറിൽ വച്ചു നടക്കും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ കേരളം ഗ്രൂപ്പ് എയിലാണ്. 10ന് ഗോവയുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. സെമി ഫൈനലും ഫൈനലും മാർച്ചിൽ സൗദി അറേബ്യയിൽ നടക്കും. തീയതി ഇതുവരെ തീരുമാനമായിട്ടില്ല.

Read More

കശ്മീർ: ജമ്മു കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിനത്തിന് മുമ്പ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പുണ്ടായിരുന്നു.

Read More

മഡ്രിഡ്: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ്‌പെയിനില്‍ അറസ്റ്റിലായ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിനെതിരെ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസ്. താരവുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കി. ക്ലബ് പ്രസിഡന്‍റ് ലിയോപോൾഡോ സിൽവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്. കളിക്കളത്തിലും പുറത്തും താരങ്ങള്‍ തമ്മിലുള്ള ബഹുമാനം,മാന്യത, പ്രൊഫഷണൽ പെരുമാറ്റം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥാപനമാണിത്. കാരണം അവർ മെക്സിക്കോയ്ക്കും ലോകത്തിനും മാതൃകയാണ്. അതിനെ ഇല്ലാതാക്കുന്ന ഒരു നടപടിയും തങ്ങൾക്ക് അനുവദിക്കാൻ കഴിയില്ലെന്നും സിൽവ പറഞ്ഞു. കേസിനെത്തുടർന്ന് ആൽവസ് മെക്സിക്കോയിൽ നിന്ന് സ്പെയിനിലെത്തിയിരുന്നു. വെള്ളിയാഴ്ച ബാഴ്സലോണയിലെ പോലീസ് സ്റ്റേഷനിൽ ഹാജരായ ആൽവസിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് സ്പാനിഷ് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.

Read More

റിയാദ്: റിയാദ് ഇലവനെതിരായ മത്സരത്തിനിടെ ലഭിച്ച പെനാൽറ്റിയെടുക്കാൻ മെസ്സിയുടെ അനുമതി തേടി ബ്രസീൽ താരം നെയ്മർ. ആദ്യപകുതിയുടെ അവസാന മിനിറ്റിലാണ് പി.എസ്.ജിക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി ലഭിച്ചതിനു തൊട്ടുപിന്നാലെ നെയ്മർ മെസ്സിയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. മെസിയുടെ അനുവാദത്തോടെ പെനൽറ്റി കിക്കെടുത്ത നെയ്മറിന് പക്ഷേ പിഴച്ചു. സൗദി ഗോൾകീപ്പർ മുഹമ്മദ് അലൊവെയ്സ് നെയ്മറിൻ്റെ കിക്ക് സേവ് ചെയ്തു. മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ എന്നിവർ ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി റിയാദ് ഇലവനെ 5-4ന് പരാജയപ്പെടുത്തി. സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവരുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവൻ പിഎസ്ജിക്കെതിരെ സൗഹൃദ മത്സരത്തിനിറങ്ങിയത്. സൗദി അറേബ്യയിലെ അരങ്ങേറ്റ മത്സരത്തിൽ അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി.

Read More

പനാജി: ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിട്ടു. പുലർച്ചെ 4.15ന് ഗോവയിലെ ഡബോളിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന അസുർ എയർലൈൻസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ വിമാനം അധികൃതർ വഴിതിരിച്ചുവിട്ടിരുന്നു. വിമാനത്തിൽ ബോംബ് വച്ചതായി ഡബോളിം വിമാനത്താവള അധികൃതർക്ക് ഇ-മെയിൽ ലഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് ഗോവ-മോസ്‌കോ വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

Read More

തിരുവനന്തപുരം: പൊലീസിൽ വിവരമറിയിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്താണ് (28) തൂങ്ങി മരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് യുവാവിന്‍റെ ആരോപണം. ഇന്നലെ രാത്രി 10 മണിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ചറിയിച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. തൊടുപുഴ സ്വദേശിനിയാണ് അമൽജിത്തിന്‍റെ ഭാര്യ. അമൽജിത്തുമായി രണ്ടാം വിവാഹമായിരുന്നു ഇവരുടേത്. ഗർഭിണിയായിരിക്കുമ്പോൾ ആദ്യ ഭർത്താവ് ഉപദ്രവിക്കാൻ ശ്രമിക്കുകയും, അമല്‍ജിത്ത് തടയുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം 49 ദിവസത്തോളം അമൽജിത്ത് ജയിലിലായിരുന്നു. മാനസിക വിഭ്രാന്തിയുണ്ടെന്ന് കാണിച്ച് 15 ദിവസത്തോളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചുവെന്നും ആദ്യ ഭർത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചെന്നും ഫോൺ സംഭാഷണത്തിൽ ആരോപിക്കുന്നു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത ശേഷം അമൽജിത്ത് തൂങ്ങിമരിക്കുകയായിരുന്നു.

Read More