Author: News Desk

കാസര്‍കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരന്‍റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനായി മുഖ്യമന്ത്രി നാളെ കാഞ്ഞങ്ങാട് എത്തും. സി.കെ ശ്രീധരൻ കെപിസിസി വൈസ് പ്രസിഡന്‍റായും രാഷ്ട്രീയകാര്യ സമിതി അംഗമായും സേവനമനുഷ്ഠിച്ച നേതാവാണ്. ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു. നേതൃത്വത്തോട് അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുസ്തകത്തിന്‍റെ പ്രകാശനം. ഒക്ടോബർ 19ന് വൈകിട്ട് 4.30ന് കാഞ്ഞങ്ങാട് വെച്ചാണ് ചടങ്ങ്. സി കെ ശ്രീധരൻ എഴുതിയ ‘ജീവിതം, നിയമം, നിലപാടുകള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിക്കും. അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് പുസ്തകം ഏറ്റുവാങ്ങും. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.കെ.ബാലകൃഷ്ണൻ അനുമോദന പ്രസംഗം നടത്തും.

Read More

ബെംഗളൂരു: കർണാടകയിൽ ഹലാൽ നിരോധിക്കണമെന്ന് ഹൈന്ദവ സംഘടനകളുടെ ആവശ്യം. നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന സർക്കാരിന് കത്തയച്ചു. സംസ്ഥാനത്ത് ഹലാൽ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. ‘ഹലാൽ രഹിത ദീപാവലി’ പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഹിന്ദുജന ജാഗ്രതി സമിതി പ്രവർത്തകർ ഉഡുപ്പിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്ത് ‘ഹലാൽ ജിഹാദ്’ നടക്കുന്നുണ്ടെന്ന് ഹിന്ദു ജന ജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയിൽ ഹലാൽ ബോർഡുകളുള്ള ഹോട്ടലുകൾക്ക് മുന്നിലാണ് സംഘടന പ്രതിഷേധിച്ചത്. ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾ മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Read More

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു. ആറുപേർ മരിച്ചു. നാല് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടുവെന്നാണ് സൂചന. കേദാർനാഥ് ധാമിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാകാം അപകടകാരണം. പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമാണ്. ദൗർഭാഗ്യകരമായ സംഭവമാണെന്നും ഉത്തരാഖണ്ഡ് സർക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

ഇടുക്കിയില്‍ നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്നത് കണ്ട് ആസ്വദിക്കാനെത്തുന്നവരില്‍ ചിലര്‍ അശ്രദ്ധമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരേ നടന്‍ നീരജ് മാധവ്. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും നീരജ് അഭ്യര്‍ഥിക്കുന്നു. ശാന്തന്‍പാറ-കള്ളിപ്പാറ എന്നിവിടങ്ങളിലെ നീലക്കുറിഞ്ഞി ചെടികള്‍ക്കിടയില്‍ പ്ലാസ്റ്റിക് മാലിന്യം കൂമ്പാരമായി കിടക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു നീരജിന്റെ കുറിപ്പ്. “നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥലത്ത് ഉപേക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് അമ്യൂല്യമായ പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു. ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന, ദയവായി പ്ലാസ്റ്റിക് കൊണ്ടുപോകരുത്. ഇനി പ്ലാസ്റ്റിക് കൊണ്ടുപോയാലും അത് അവിടെ വലിച്ചെറിയാതിരിക്കുക” നീരജ് കുറിച്ചു.

Read More

മാണ്ഡ്യ: ജലദൗര്‍ലഭ്യം മറികടക്കാന്‍ സ്വന്തമായി കുളങ്ങള്‍ നിര്‍മിച്ച് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹനായ കര്‍ണാടക സ്വദേശി കാമെഗൗഡ അന്തരിച്ചു. പ്രായാധിക്യംകാരണമുള്ള ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം.മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡിയിലെ ആട്ടിടയനായ കാമെഗൗഡ 16 കുളങ്ങളാണ് നിര്‍മിച്ചത്. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഇദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ ആടുകളെ വളര്‍ത്തിയാണ് ജീവിതം തുടങ്ങിയത്. കഴിഞ്ഞ നാലുപതിറ്റാണ്ടുകള്‍കൊണ്ടാണ് മലമടക്കുകളില്‍ ഇദ്ദേഹം കുളങ്ങള്‍ നിര്‍മിച്ചത്. ഇതിനുപുറമേ 2000-ത്തിലധികം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. കാമെഗൗഡയെക്കുറിച്ചുള്ള ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രകൃതിവിഭാഗത്തില്‍ ഇടംനേടിയിരുന്നു. ആകാശവാണിയില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള പരിപാടിയും പ്രക്ഷേപണം ചെയ്തിരുന്നു.

Read More

ന്യൂഡൽഹി: മുൻ ലോകകപ്പ് ജേതാവ് റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി റോജർ ബിന്നി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1983ലെ ഏകദിന ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായിരുന്ന ബിന്നി ബിസിസിഐയുടെ 36ാമത് പ്രസിഡന്‍റാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും. ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജർ ബിന്നി മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ബി.സി.സി.ഐ.യിലെ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ടായിരുന്നില്ല. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ ഇതുവരെ ആരെയും നാമനിർദ്ദേശം ചെയ്തിട്ടില്ല.

Read More

ഗുജറാത്ത്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാതെ അവധി എടുക്കുന്നവരെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കും. ഗുജറാത്തിലെ വ്യവസായ സ്ഥാപനങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പുവെച്ചു. ഇത് നോട്ടീസ് ബോർഡിലും കമ്പനി വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കും. ആയിരത്തിലധികം സ്ഥാപനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അവധിയെടുത്തിട്ടും വോട്ട് ചെയ്യാത്തവരെ കണ്ടെത്താൻ നോഡൽ ഓഫീസർമാരെ നിയമിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരോട് ജൂണിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.

Read More

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. “പ്രതികള്‍ പല കാര്യങ്ങളും പറയുന്നുണ്ട്, ചിലത് പറയുന്നുമില്ല. എന്നാല്‍ പ്രതികള്‍ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല”. അദ്ദേഹം പറഞ്ഞു ഷാഫിയായിരിക്കണം പദ്മയുടെയും റോസ്ലിന്‍റെയും ശരീരഭാഗങ്ങൾ വെട്ടിമാറ്റിയത്. ഒരു അറവുകാരനെപ്പോലെയാണ് ഇയാൾ പെരുമാറിയത്. ഷാഫി ഒരുപാട് കഥകൾ മെനയുകയാണെന്നും കമ്മീഷണർ പറഞ്ഞു. ഇയാളുമായി ഇനിയും തെളിവെടുപ്പ് വേണ്ടിവരും. പല സ്ഥലങ്ങളിലും പോകണം. ഇയാളുടെ മുൻകാല ചരിത്രം പൊലീസ് പരിശോധിച്ച് വരികയാണ്. എന്നിരുന്നാലും, മുൻകാല പ്രവർത്തനങ്ങളും ഇപ്പോഴത്തെ കേസും തമ്മിൽ എന്തെങ്കിലും ബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരിച്ച ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇനിയും വരാനുണ്ട്. ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലെന്നും അവയവ കൈമാറ്റത്തിനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും കമ്മീഷണർ പറഞ്ഞു. വൃത്തിയുള്ള അന്തരീക്ഷത്തിൽ ചെയ്യേണ്ട…

Read More

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് യു.ഡി.എഫ് പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അദാനിയെ പേടിയുണ്ടോയെന്നും സതീശൻ ചോദിച്ചു. സർക്കാർ സംസാരിക്കില്ല എന്നതാണ് പ്രശ്നം. വിഷയം ഗൗരവമായി ചർച്ച ചെയ്യണം. തുറമുഖത്തിന്‍റെ നിർമ്മാണം കാരണം തീരശോഷണം സംഭവിക്കുന്നു. അത് പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവശ്യമാണെന്നും വി.ഡി സതീശൻ പറഞ്ഞു. സർക്കാർ ഇടപെടൽ വൈകിയതോടെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി സമരം മുറുകുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പലയിടത്തും ഉപരോധം സംഘടിപ്പിച്ചിരുന്നു.

Read More

സിമന്‍റ് കമ്പനിയായ എസിസി (എസിസി ലിമിറ്റഡ്) നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) 87.32 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള എസിസിയുടെ ആദ്യ പാദമാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എസിസി 450.21 കോടി രൂപ ലാഭം നേടിയിരുന്നു. 2022-23 ന്‍റെ ആദ്യ പാദത്തിൽ കമ്പനി 222 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ മൊത്തം ഏകീകൃത വരുമാനം 4,057.08 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.42 ശതമാനം വർദ്ധനവുണ്ടായി. കമ്പനിയുടെ സിമന്‍റ് ഉൽപാദനം 6.57 ദശലക്ഷം ടണ്ണിൽ നിന്ന് 6.85 ദശലക്ഷം ടണ്ണായി ഉയർന്നു. എസിസിയുടെ ഗ്രീൻഫീൽഡ് പദ്ധതികൾ 2023 മാർച്ചോടെ പ്രവർത്തനസജ്ജമാകും. കുത്തനെയുള്ള ഇന്ധന വിലക്കയറ്റം കമ്പനിയുടെ ചെലവ് വർദ്ധിപ്പിച്ചു. ഇന്ധന വില കുറയുന്നതോടെ വരും പാദങ്ങളിൽ ചിലവ് കുറയുമെന്ന് എസിസി സിഇഒ ബി ശ്രീധര്‍ പറഞ്ഞു. നിലവിൽ 2,238.30 രൂപയാണ് എസിസിയുടെ ഓഹരി വില.

Read More