
- അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും(APSEZ) മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC) ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും (TiL) കൈ കോർക്കുന്നു. ഇതനുസരിച്ച് TiL, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ (AVPPL) 49% ഓഹരി സ്വന്തമാക്കും.
- നിലവിൽ 16 ലക്ഷം TEU ശേഷിയുള്ള വിഴിഞ്ഞം തുറമുഖം വികസനത്തിലൂടെ 3.5 മടങ്ങ് വർധിച്ച് 57 ലക്ഷം TEU ശേഷിയിലേക്ക് ഉയരും.
- ആകെ 2.85 ബില്യൺ യുഎസ് ഡോളർ ( ഏതാണ്ട് 27000 കോടി രൂപ ) മൂല്യമുള്ള പദ്ധതിയിൽ TiL നിക്ഷേപിക്കുന്നത് 1.397 ബില്യൺ യുഎസ് ഡോളറാണ്. (ഏതാണ്ട് 13000 കോടി രൂപ)
- ഈ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലെ ചരക്കുനീക്ക സ്ഥിരതയും വർധനവും ഉറപ്പാക്കുകയും വളർച്ചയുടെ വേഗത കൂട്ടുകയും ചെയ്യും.
- മുന്ദ്ര(കണ്ടെയ്നർ ടെർമിനൽ നമ്പർ 3), എന്നൂർ തുറമുഖങ്ങൾക്കു ശേഷം APSEZ-യും MSC-യും തമ്മിലുള്ള മൂന്നാമത്തെ വലിയ സഹകരണമാണിത്.

അഹമ്മദാബാദ്, ജൂൺ 30, 2026:
ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തിലെ അതിവേഗം വളരുന്ന ഏകീകൃത ഗതാഗത ഓപ്പറേറ്റർമാരിലൊന്നുമായ അദാനി പോർട്സും ലോകത്തിലെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്സ് കൂട്ടായ്മയായ MSC ഗ്രൂപ്പും തമ്മിൽ സഹകരണത്തിന് ധാരണ. ഇതനുസരിച്ച് MSC ഗ്രൂപ്പിന്റെ കണ്ടെയ്നർ ടെർമിനൽ പ്രവർത്തന-നിക്ഷേപ വിഭാഗമായ TiL, വിഴിഞ്ഞം തുറമുഖത്തിന്റെ കൺസഷനയർ കമ്പനിയായ AVPPL-ൽ 49% ഓഹരി സ്വന്തമാക്കും.

ഈ തന്ത്രപ്രധാന സഹകരണം ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാകും. ഇതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്മെന്റ് ഹബ്ബായി വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതൽ ദൃഢമാകും.
നിക്ഷേപം നിയമാനുസൃത അനുമതികൾക്കും നിയന്ത്രണാനുമതികൾക്കും വിധേയമാണ്.

APSEZ-ന്റെ മുഴുവൻ സമയം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു:
“വിഴിഞ്ഞം തുറമുഖം അതിവേഗത്തിൽ വളർന്ന് ഇന്ന് രാജ്യത്തെ പ്രധാന ട്രാൻഷിപ്മെന്റ് ഹബ്ബുകളിലൊന്നായി മാറിയിരിക്കുന്നു. പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ തന്നെ 20 ലക്ഷം TEU കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന നേട്ടവും സ്വന്തമാക്കി. വിഴിഞ്ഞത്തിലേക്കും MSCയുമായുള്ള ഞങ്ങളുടെ ദീർഘകാല പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ കൂട്ടുകെട്ട് ആഗോളതലത്തിൽ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഇന്ത്യയുടെ പ്രധാന ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.”

ഈ സഹകരണം APSEZ-ന് നൽകുന്ന പ്രധാന നേട്ടങ്ങൾ:
- അധിക ചരക്കുനീക്കം മൂലം വളർച്ചാ ലക്ഷ്യങ്ങൾ കൂടുതൽ വേഗത്തിൽ കൈവരിക്കൽ
- നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ കൂടുതൽ പങ്കാളിത്തം
- കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ സാന്നിധ്യം ശക്തിപ്പെടുത്തൽ
- റിലേ കാർഗോ വർധന

MSC ഗ്രൂപ്പിന്റെ ഭാഗമായ TiL ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലധികം കണ്ടെയ്നർ ടെർമിനലുകളും വർഷംതോറും 70 ദശലക്ഷത്തിലധികം TEU ചരക്കുനീക്ക ശേഷിയും TiL-ക്കുണ്ട്.
2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ ആദ്യ ആഴക്കടൽ മെഗാ ട്രാൻഷിപ്മെന്റ് തുറമുഖമാണ്. നിലവിൽ 16 ലക്ഷം TEU ശേഷിയുള്ള തുറമുഖം, 2028 ഡിസംബറോടെ 57 ലക്ഷം TEU ശേഷിയിലേക്ക് വികസിപ്പിക്കും.

യൂറോപ്പ്, പേർഷ്യൻ ഗൾഫ്, കിഴക്കൻ രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറൻ പ്രധാന ഷിപ്പിംഗ് റൂട്ടിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാന സ്ഥാനം. 18–20 മീറ്റർ പ്രകൃതിദത്ത ആഴം, 2.9 കിലോമീറ്റർ ബ്രേക്ക്വാട്ടർ, 800 മീറ്റർ ബർത്ത്, 8 ക്വേ ക്രെയിനുകൾ, 24 പൂർണ്ണ ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം, ആധുനിക കണ്ടെയ്നർ കൈകാര്യം സംവിധാനങ്ങൾ, ലോകോത്തര ഐ.ടി പ്ലാറ്റ്ഫോം, എ ഐ അധിഷ്ഠിത സ്വദേശീയ വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (VTMS) എന്നിവയിലൂടെ പ്രവർത്തന കാര്യക്ഷമത, സുരക്ഷ, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ വിഴിഞ്ഞം തുറമുഖം 13 ലക്ഷം TEU ചരക്കുകൾ കൈകാര്യം ചെയ്തു. ആദ്യ വർഷം തന്നെ 615 കപ്പലുകളും 13 ലക്ഷം TEU ചരക്കുകളും കൈകാര്യം ചെയ്ത് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം TEU നേട്ടം കൈവരിച്ച തുറമുഖമായി മാറി.
18 മാസത്തിനുള്ളിൽ 20 ലക്ഷം TEUയും 950 കപ്പലുകളും പിന്നിട്ട് മറ്റൊരു ദേശീയ റെക്കോർഡും സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച വിഴിഞ്ഞം 1000-ാമത്തെ കപ്പലിനെ സ്വാഗതം ചെയ്തു.
ഇതിനകം 70-ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും (ULCVs), 300 മീറ്ററിന് മുകളിലുള്ള 283 കപ്പലുകളും, 16 മീറ്ററിന് മുകളിലുള്ള ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തിട്ടുണ്ട് — ഇത് ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണ്.


