കൊച്ചി: ശബരിമലയെയും അയ്യപ്പവിശ്വാസത്തെയും അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റുകളും വീഡിയോ ലിങ്കുകളും നീക്കം ചെയ്യാൻ മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് കേരള ഹൈക്കോടതിയുടെ നിർദേശം. രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ദലിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട് നടത്തിയ വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാമർശങ്ങൾ അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഹർജിക്കാരന്റെ വാദം.
വിവാദ വീഡിയോ താൽക്കാലികമായി നീക്കം ചെയ്യാനും അതുമായി ബന്ധപ്പെട്ട ലിങ്കുകൾ ബ്ലോക്ക് ചെയ്യാനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ഒക്ടോബറിൽ വീണ്ടും പരിഗണിക്കും.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന പരിപാടിക്കിടെയാണ് സണ്ണി എം. കപിക്കാട് ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഭവത്തിൽ സണ്ണി എം. കപിക്കാട് പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
