മനാമ: ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ വിവിധ ആഫ്രിക്കൻ, ഏഷ്യൻ രാജ്യക്കാരായ പ്രതികളെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പിലൂടെ സമ്പാദിച്ച ഏകദേശം 39,000 ബഹ്റൈൻ ദിനാർ അധികൃതർ പിടിച്ചെടുത്തു. രാജ്യത്തിന് പുറത്തുള്ള തട്ടിപ്പ് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ അക്കൗണ്ടുകളുമായും വ്യക്തികളുമായും ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തിവിവരങ്ങളോ മറ്റ് പ്രധാന വിവരങ്ങളോ പങ്കുവെക്കുന്നതിന് മുമ്പ് അക്കൗണ്ടിന്റെയും വ്യക്തിയുടെയും ആധികാരികത ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ഓൺലൈൻ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ MyGov ആപ്പ് വഴിയോ 992 എന്ന ഹോട്ട്ലൈൻ നമ്പറിലൂടെയോ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

