ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ പാസാക്കാനുള്ള നീക്കം ശക്തമാക്കി ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ). ഇതുമായി ബന്ധപ്പെട്ട് സഖ്യത്തിനുള്ളിൽ ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ട്. ബിൽ പാസാകാത്ത സാഹചര്യമുണ്ടായാൽ പ്ലാൻ ബി എന്ന നിലയിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനാണ് ആലോചന.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകളുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഉൾപ്പെടെ കൂടിയാലോചനകൾ നടത്തുന്നതിനിടെയാണ് എൻഡിഎയുടെ പുതിയ നീക്കം. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2029ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അടുത്ത രണ്ട് വർഷത്തിനിടെ എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്. ഈ നാലിടത്തും എൻഡിഎയാണ് അധികാരത്തിലുള്ളത്.
ഈ സാഹചര്യത്തിൽ 22 സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് 2029ൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒരേസമയം നടത്തുന്നതിലൂടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ആദ്യഘട്ടത്തിൽ നടപ്പാക്കാനാണ് ആലോചന. ഇക്കാര്യത്തിൽ എൻഡിഎ സഖ്യത്തിലെ മുഖ്യമന്ത്രിമാരുടെ നിലപാട് നിർണായകമാകും.
നിലവിൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ച കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത് 2034ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു. എന്നാൽ, പുതിയ നീക്കം യാഥാർഥ്യമായാൽ 2029ലെ തെരഞ്ഞെടുപ്പ് തന്നെ ഇതിന്റെ ആദ്യഘട്ടമായി മാറിയേക്കും.

