
കൊച്ചി: സിപിഎം നേതാവും കുന്നത്തുനാട് മുൻ എംഎൽഎയുമായ പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ജെയ്സൽ ജബ്ബാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
കുന്നത്തുനാട് മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കിയ ‘സ്ലേറ്റ്’ വിദ്യാഭ്യാസ പദ്ധതിയാണ് അന്വേഷണ പരിധിയിലുള്ളത്. പൊതുമേഖല സ്ഥാപനമായ ബിപിസിഎല്ലിന്റെ (BPCL) സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയിൽ 1.90 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് ചുമതല സെന്റ് തെരേസാസ് വെൽഫെയർ സൊസൈറ്റിക്കായിരുന്നു. 2023-24 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതിക്കായി രണ്ട് ഘട്ടങ്ങളിലായി ബിപിസിഎൽ ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ അനുവദിച്ചതായി പരാതിക്കാരൻ വ്യക്തമാക്കുന്നു.
പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിലും നടത്തിപ്പിലും ക്രമക്കേടുകൾ ഉണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ജെയ്സൽ ജബ്ബാർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതോടെ വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യവും വർധിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിക്കുന്നതോടെ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.


