
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ മുൻപാകെ വെച്ചിട്ടുള്ള കരാർ അംഗീകരിക്കാനുള്ള ‘അവസാന അവസരം’ ഇതാണെന്ന് ട്രംപ് ആഞ്ഞടിച്ചത്. ഈ കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന വിനാശകരമായ മുന്നറിയിപ്പും അദ്ദേഹം നൽകി.മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 2015-ൽ ഒപ്പിട്ട ആണവ കരാറിനെ ‘വലിയ തെറ്റ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താൻ ആ തെറ്റ് ആവർത്തിക്കില്ലെന്നും ഇറാനെ നിലയ്ക്കുനിർത്തുന്ന ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇറാൻ ഈ കരാറിൽ ഒപ്പിടുന്നില്ലെങ്കിൽ, ആ രാജ്യം തന്നെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടും,” എന്നായിരുന്നു ട്രംപിന്റെ ഭീഷണി നിറഞ്ഞ വാക്കുകൾ.

നിലവിലെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ ട്രംപിന്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്. മുമ്പത്തെക്കാൾ കർശനമായ വ്യവസ്ഥകളാണ് പുതിയ കരാറിൽ അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാൻ വഴങ്ങാത്ത പക്ഷം സൈനിക നടപടിക്ക് മടിക്കില്ലെന്ന ട്രംപിന്റെ നിലപാട് പശ്ചിമേഷ്യയെ വീണ്ടും ഒരു വൻ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ നയതന്ത്ര നീക്കങ്ങളിൽ ഇറാൻ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി നിർണ്ണായകം.

