
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഇരുവരും ഒരേ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി എസ്.എച്ച് കോളേജിൽ നടന്ന പരിപാടിയിലാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.
പരിപാടിയിൽ സംസാരിച്ച ശേഷം വേദിയിൽ നിന്ന് പുറത്തിറങ്ങിയ വി.ഡി. സതീശൻ, അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ അലോഷ്യസ് കാത്തുനിന്നെങ്കിലും അദ്ദേഹം മുഖം കൊടുത്തില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് സതീശൻ കലാലയത്തിലെത്തുന്നത്.
കോളേജിലെ തന്റെ പഴയ ഓർമ്മകളും സതീശൻ പങ്കുവെച്ചു. കോളേജിൽ പഠിച്ച സമയത്ത് ചെയ്ത കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നുവെങ്കിലും മാധ്യമങ്ങൾ ഉള്ളതിനാൽ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “അത് ഒരു വർഷത്തേക്കുള്ള വാർത്തയാകും. നല്ലതും അല്ലാത്തതുമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഈ സ്റ്റേജിൽ നിന്നാണ് ഞാൻ സംസാരിക്കാൻ പഠിച്ചത്. എന്റെത്രയും ഈ സ്റ്റേജിൽ കയറി പ്രസംഗിച്ച മറ്റൊരു വിദ്യാർത്ഥി ഉണ്ടാകില്ല,” എന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടാണ് വി.ഡി. സതീശനും കെഎസ്യുവും തമ്മിൽ അഭിപ്രായഭിന്നത രൂപപ്പെട്ടത്. തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നയാളെ പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു.
ലോ കോളേജിൽ കെഎസ്യു പ്രവർത്തകരെ നിരന്തരം മർദിക്കാൻ നേതൃത്വം നൽകിയ മുൻ എസ്എഫ്ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡറാക്കിയതിനെതിരെയായിരുന്നു അലോഷ്യസിന്റെ വിമർശനം. സംഘടനയ്ക്ക് വേണ്ടി തെരുവിൽ പോരാടിയവരെയും കേസുകളിൽ പ്രതികളായ പ്രവർത്തകരെയും അവഗണിച്ച് എസ്എഫ്ഐ പശ്ചാത്തലമുള്ളവരെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാരിനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാൻ വിളിച്ചിരുന്ന നേതാക്കൾ ഇപ്പോൾ കെഎസ്യു പ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്നതും തെറ്റായ പ്രവണതയാണെന്ന് അലോഷ്യസ് വിമർശിച്ചിരുന്നു. “കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ” എന്ന അവസ്ഥ വന്നതിനാലാണ് പരസ്യ പ്രതികരണത്തിന് നിർബന്ധിതനായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, കെഎസ്യുവിന്റെ വിമർശനത്തോട് പരിഹാസരൂപത്തിലായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.


