
ഷിംല∙ ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. കുളു ജില്ലയിൽ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്കൂൾ കെട്ടിടം, കടകൾ, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കു നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
കുളു ജില്ലയിലെ മണാലി, ബഞ്ചാർ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകർന്നു. വാഹനഗതാഗതം നിരോധിച്ചിട്ടില്ല. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
“ഇതുവരെ 2 മൃതദേഹങ്ങൾ കണ്ടെടുത്തു. ബുധനാഴ്ച കാംഗ്രയിൽ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഒഴുക്കിൽപ്പെട്ടതു കാംഗ്രയിലെ ധർമ്മശാലയ്ക്കടുത്തുള്ള ഒരു ചെറിയ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്നവരായിരുന്നു. പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദമായ പട്ടിക ബന്ധപ്പെട്ട കരാറുകാരനിൽനിന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്” – അധികൃതർ പറഞ്ഞു.
