
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കനിര്‍മാണപ്പുരയിലുണ്ടായ സ്ഫോടനത്തില്‍ മരണം 14 ആയി. നാല്പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്.
ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ആദ്യസ്ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും വീണ്ടും തടരെത്തുടരെ സ്ഫോടനമുണ്ടായി. പൊള്ളലേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടനശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി പടക്കസാമഗ്രികള്‍ ഇപ്പോഴും പലഭാഗത്തായി ചിന്നിച്ചിതറിക്കിടക്കുകയാണ്. സമീപത്തെ വീടുകളുടെയെല്ലാം ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ ചിതറിക്കിടക്കുകയാണ്. മുണ്ടത്തിക്കോട് വീണ്ടും പൊട്ടിത്തെറിയുണ്ടായി. സമീപത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശന് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്തെത്താന്‍ പ്രയാസം നേരിട്ടു. തുടര്‍ന്ന് സമീപത്തെ മതില് തകര്‍ത്താണ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. സ്ഫോടനങ്ങള്‍ തുടരുന്നത് അഗ്നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ തീയണയ്ക്കുന്നതിനു റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. റോബോട്ടുകള്‍ എറണാകുളത്തുനിന്ന് ഉടന്‍ എത്തുമെന്നറിയുന്നു. കൂടാതെ പരിക്കേറ്റവരെ കണ്ടെത്താന്‍ പോലീസിന്റെ സഹായത്തോടെ ഡ്രോണുകള്‍ അയച്ചതായും അദ്ദേഹം പറഞ്ഞു.


