പാലക്കാട്: താൻ മുഖ്യമന്ത്രിയുടെ മരുമകനാണെന്നത് യാഥാർത്ഥ്യമല്ലേയെന്നു മന്ത്രി മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളിയിൽ ഒരു പ്രശ്നവുമില്ല. ആരോപണങ്ങൾ ഉയരുമ്പോൾ ഭയന്ന് വീട്ടിൽ ഇരിക്കുന്നവരല്ല തങ്ങളെന്നും, അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് ചായയോ ബിരിയാണിയോ വാങ്ങി നൽകാനാണ് തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. കേരള സർക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സഭ നന്നായി നടക്കുന്നതിൽ പ്രതിപക്ഷത്തിന് താൽപ്പര്യമില്ല. കെകെ രമയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. ചർച്ച വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷമാണ്. വാച്ച് ആൻഡ് വാർഡുകൾക്ക് ക്രൂരമായി പരിക്കേറ്റ സാഹചര്യമുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.
ബി.ജെ.പി സംസ്ഥാന ഘടകം നടപ്പാക്കുന്നതിനേക്കാൾ ഭംഗിയായി കോൺഗ്രസ് പാർട്ടിയെ നയിച്ച് അന്ധമായ എൽ.ഡി.എഫ് വിരുദ്ധ നയം നടപ്പാക്കാനാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. കോൺഗ്രസിലെ ചില നേതാക്കൾ ആർഎസ്എസ് ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ടോയെന്ന് മതനിരപേക്ഷ കോൺഗ്രസ് പരിശോധിക്കണം. രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോൾ, രാഷ്ട്രീയത്തെ അതേപടി നേരിടാനുള്ള മാന്യത കാണിക്കണമെന്നും ഒരടി പോലും പിന്നോട്ട് പോകുന്നവരല്ലെന്നും റിയാസ് പറഞ്ഞു.