കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെയുണ്ടായ തീ പൂർണമായും അണച്ചു. കൂടുതൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുകയാണ്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്.
ബ്രഹ്മപുരത്തെ സെക്ടർ ഒന്നിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. സെക്ടർ 1 ൽ നിക്ഷേപിച്ച വലിയ തോതിലുള്ള മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. നേരത്തെ ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്ലാന്റിലെ തീയും പുകയും പൂർണമായും അണച്ചത്.