തിരുവനന്തപുരം: തിരുവനന്തപുരത്ത് 49കാരിക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് ഇവരെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് മിനിറ്റുകൾക്കകം പേട്ട പോലീസിനെ അറിയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നാണ് ആരോപണം. പരാതിക്കാരിയോട് സ്റ്റേഷനിൽ വന്ന് മൊഴി രേഖപെടുത്താൻ ആവശ്യപ്പെട്ട പോലീസ് മൂന്ന് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
മൂലവിളാകത്ത് താമസിക്കുന്ന 49കാരിക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകളോടൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങി ഇരുചക്രവാഹനത്തിൽ മടങ്ങുമ്പോൾ മൂലവിളാകം ജംഗ്ഷനിൽ നിന്ന് അജ്ഞാതൻ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചെങ്കിലും വിലാസം ചോദിച്ചതല്ലാതെ നടപടിയൊന്നും എടുത്തില്ല.
പോലീസ് സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അർദ്ധരാത്രിയിൽ മകളുമൊത്ത് സ്വകാര്യ ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിന് ശേഷം പോലീസ് ഉദ്യോഗസ്ഥൻ തിരികെ വിളിച്ച് സ്റ്റേഷനിൽ പോയി മൊഴി നൽകാൻ ആവശ്യപ്പെട്ടു. സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതെ നിന്ന പോലീസ് പരാതിക്കാരി കമ്മിഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് കേസെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.