ന്യൂഡൽഹി: രാജ്യദ്രോഹ നിയമം ഇനിയും ആവശ്യമുണ്ടോ എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. രാജ്യദ്രോഹ നിയമം “ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ ഉപയോഗിച്ച കൊളോണിയൽ നിയമം” ആണെന്നാണ് കോടതി വിശേഷിപ്പിച്ചത്.
“രാജ്യദ്രോഹ നിയമം കൊളോണിയൽ നിയമമാണ്, ഇത് നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നതാണ്. മഹാത്മാഗാന്ധി, ബാല ഗംഗാധര തിലക് എന്നിവർക്കെതിരെയാണ് ഇത് ഉപയോഗിക്കപ്പെട്ടത്,” കോടതി നിരീക്ഷിച്ചു.
രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് പറഞ്ഞ കോടതി അതിനെക്കുറിച്ച് കേന്ദ്രത്തിന്റെ പ്രതികരണം തേടി, “സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനുശേഷവും ഈ നിയമം ഇപ്പോഴും ആവശ്യമുണ്ടോ?” എന്ന് സുപ്രീം കോടതി ചോദിച്ചു.
രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാം ഒരുമിച്ച് കേൾക്കുമെന്നും കോടതി പറഞ്ഞു. നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ചാണ് കോടതിയുടെ ആശങ്കയെന്നും പറഞ്ഞു.