വാഷിംഗ്ടൺ : വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്താനുള്ള നീക്കത്തിന് ശക്തി പകരുന്ന ബില്ല് യു.എസ് സെനറ്റ് പാസാക്കി . പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിടുന്നതോടെ ബില്ല് നിയമമാകും. ബില്ല് ഉടൻ അംഗീകരിക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. ടിക് ടോക്കിലൂടെ ചൈനീസ് സർക്കാർ വിവരങ്ങൾ ചോർത്തുന്നെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ടിക്ടോക്കിന് യു.എസിൽ 15 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് യു.എസ് അടക്കം നിരവധി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സർക്കാരുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ ടിക് ടോക്കിനെ വിലക്കിയിരുന്നു.ബൈഡൻ ഒപ്പിട്ട് 270 ദിവസത്തിനുള്ളിൽ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് യു.എസിലെ കമ്പനിക്കോ വ്യക്തിക്കോ വില്ക്കണ .പരാജയപ്പെട്ടാൽ യു.എസിലെ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയവയിൽ നിന്ന് ടിക് ടോക്കിനെ നീക്കും. നിർദ്ദേശം നടപ്പായാൽ യു.എസിൽ തുടരാം. മൈക്രോസോഫ്റ്റ്, ഓറക്കിൾ തുടങ്ങിയ കമ്പനികൾ ടിക് ടോക്ക് വാങ്ങാൻ മുന്നോട്ടുവന്നേക്കും. വില്പന പൂർത്തിയാക്കാൻ ബൈറ്റ്ഡാൻസിന് ചൈനീസ് ഉദ്യോഗസ്ഥരുടെ അനുമതി വേണം. എന്നാൽ ഇത് എതിർക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്.
ടിക് ടോക്കിനെ യു.എസിൽ നിരോധിച്ചാൽ മെറ്റ അടക്കമുള്ള കമ്പനികൾക്ക് ഗുണം ചെയ്യും. 60 ശതമാനം ടിക് ടോക്ക് ഉപഭോക്താക്കളും മെറ്റയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലേക്ക് ചേക്കേറുംഇന്ത്യ, കാനഡ, യു.കെ, ഓസ്ട്രേലിയ, നെതർലൻഡ്സ്, ഫ്രാൻസ്, ന്യൂസിലൻഡ്, ബെൽജിയം, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ടിക്ക് ടോക്കിനെ പൂർണമായോ ഭാഗികമായോ നിരോധിച്ചിട്ടുണ്ട്.