കൊച്ചി: കോൺഗ്രസിൽ പുനഃസംഘടനാ സമിതികൾ വന്നെങ്കിലും ജില്ലകളിലെ ചർച്ചകൾ എങ്ങുമെത്തിയില്ല. പ്രാഥമിക പട്ടിക ഫെബ്രുവരി അഞ്ചിന് മുമ്പ് കെപിസിസി നേതൃത്വത്തിന് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ മിക്ക ജില്ലകളിലും സമിതികളുടെ ആദ്യ യോഗം പോലും ചേർന്നിട്ടില്ല.
അതത് പ്രദേശങ്ങളിലെ എം.എൽ.എമാരെയും എം.പിമാരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റും നിയമസഭയും ചേരുന്നതിനാൽ ജനപ്രതിനിധികളെ ലഭിക്കുന്നില്ലെന്നാണ് നേതാക്കൾ പറയുന്നത്. ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ നേതാക്കൾ കശ്മീരിലേക്ക് പോയതാണ് ചില സ്ഥലങ്ങളിലെ പ്രശ്നമായി പറയുന്നത്.
ജില്ലകളിലെ പുനഃസംഘടനാ സമിതികൾ യോഗം ചേർന്ന് ആദ്യഘട്ടത്തിൽ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കണം. മാനദണ്ഡമനുസരിച്ച് നിലവിലുള്ളവർ തുടരണമോ അതോ ഒഴിവാക്കണമോ എന്ന കാര്യത്തിലാണ് തീരുമാനമെടുക്കേണ്ടത്. ഗ്രൂപ്പ് പരിഗണന വേണ്ടെന്ന് സമിതികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. പ്രവർത്തനമികവിനെ മാത്രം പരിഗണിച്ചാണ് പേരുകൾ നിർദ്ദേശിക്കേണ്ടത്.