കണ്ണൂര്‍: തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാൽ നൗഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ കഴുത്തിലെ ഞെരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച രാത്രിയാണ് 11 വയസ്സുകാരനായ മുഴപ്പിലങ്ങാട് കെട്ടിനകത്ത് ‘ദാറുൽ റഹ്മ’യിലെ നിഹാൽ തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ ശരീരം മുഴുവൻ തെരുവുനായകൾ കടിച്ചുപറിച്ചിരുന്നു. നിഹാലിനെ ഒന്നിലധികം നായകള്‍ വലിച്ചിഴച്ച് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നരമണിക്കൂറെടുത്താണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ഓട്ടിസം ബാധിച്ച നിഹാലിന് സംസാരശേഷി കുറവായിരുന്നു. വൈകുന്നേരം മുതൽ കാണാതായ നിഹാലിനെ സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പേടിയാണെന്ന് ഇവര്‍ പറയുന്നു. കുട്ടികളെ വിദ്യാലയങ്ങളില്‍ കൊണ്ടുപോകുന്നത് രക്ഷിതാക്കളാണ്. ഇക്കാര്യങ്ങളില്‍ പ്രശ്നപരിഹാരം ആവശ്യമാണെന്നും വീട്ടമ്മമാർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.