
സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ആദ്യഘട്ടമായ ഭവന സെൻസസ് ഇന്ന് (ജൂലൈ 1) മുതൽ ആരംഭിച്ചു. ഈ മാസം 30 വരെ നീളുന്ന ഭവന സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തും. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം കുടുംബങ്ങൾക്ക് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളെയും ആസ്തികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതാണ് ആദ്യഘട്ടത്തിന്റെ പ്രധാന ലക്ഷ്യം.
33 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യാവലിയിലൂടെയാണ് വിവരശേഖരണം നടക്കുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, നിലവിലുള്ള ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് എന്യൂമറേറ്റർമാർ രേഖപ്പെടുത്തുക.
ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനായി സംസ്ഥാനത്തുടനീളം 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സമയപരിധി ഇന്നലെയോടെ അവസാനിച്ചു. ഓൺലൈനായി നൽകിയ വിവരങ്ങൾ എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിക്കുന്നതിനിടെ പരിശോധിച്ച് സ്ഥിരീകരിക്കും.
സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടത്താനാണ് പദ്ധതി.
അതേസമയം, സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ പ്രത്യേക നിർദേശവും പുറത്തിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവനുസരിച്ച്, വീടുകൾ കയറിയിറങ്ങിയുള്ള ഫീൽഡ് വിവരശേഖരണം ജൂലൈയിലെ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിയാൽ മതിയാകും.
വിദ്യാർത്ഥികളുടെ പഠനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ജൂലൈ മാസത്തിൽ ലഭിക്കുന്ന എട്ട് ശനി-ഞായർ ദിവസങ്ങൾ ഉപയോഗപ്പെടുത്തി സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഈ ദിവസങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക്, പ്രഥമാധ്യാപകരുടെ മുൻകൂർ അനുമതിയോടെ ഒക്ടോബർ 31-നകം മറ്റ് പ്രവൃത്തിദിനങ്ങളിൽ പകരം അവധി ലഭിക്കും.
സംസ്ഥാനത്തെ ഏകദേശം 60,000 സ്കൂൾ അധ്യാപകരെയാണ് സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ സ്കൂൾ സമയത്തിന് ശേഷം വൈകുന്നേരങ്ങളിൽ സെൻസസ് ജോലികൾ നിർവഹിക്കണമെന്ന വാചിക നിർദേശം വിവാദമായിരുന്നു. സെൻസസ് ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന ആവശ്യം വിവിധ അധ്യാപകസംഘടനകൾ ഉയർത്തിയിരുന്നു.


