ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. എവേ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അവര്‍ അറ്റ്ലാന്റ യുനൈറ്റഡിനു മുന്നില്‍ വീണു. സൂപ്പര്‍ താരവും അര്‍ജന്റീന ഇതിഹാസവുമായ ലയണല്‍ മെസിയുടെ അഭാവത്തിലാണ് ടീം കളിച്ചത്.
ആ ശൂന്യതയുടെ പ്രത്യക്ഷ തെളിവായി അവരുടെ വമ്പന്‍ തോല്‍വി മാറുകയും ചെയ്തു. മെസി മയാമിക്കായി കളിക്കാൻ തുടങ്ങിയ ശേഷം അവർ ലീഗിൽ നേരിടുന്ന ആദ്യ തോൽവി കൂടിയാണിത്. ഒരു ഗോള്‍ നേടി ലീഡെടുത്തു മികച്ച രീതിയില്‍ തുടങ്ങിയ ഇന്റര്‍ മയാമിക്ക് ആ റിഥം അവസാനം വരെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ആദ്യ പകുതി തീരാന്‍ ഒന്‍പത് മിനിറ്റുകള്‍ ശേഷിക്കെ അവര്‍ കളി കൈവിട്ടു. ഒന്‍പത് മിനിറ്റിനിടെ അവര്‍ മൂന്ന് ഗോളുകളാണ് വഴങ്ങിയത്. അതില്‍ ഒന്ന് ഓണ്‍ ഗോളായി മാറുകയും ചെയ്തു.
ലിയനാര്‍ഡോ കംപാനയാണ് മയാമിയുടെ രണ്ട് ഗോളുകളും നേടിയത്. അറ്റ്ലാന്റയ്ക്കായി ട്രിസ്റ്റന്‍ മുയുമ്പയാണ് 36ാം മിനിറ്റില്‍ ഗോളടിക്ക് തുടക്കമിട്ടത്. 41ാം മിനിറ്റില്‍ മയാമി താരം കമാല്‍ മില്ലര്‍ അറ്റ്ലാന്റയ്ക്ക് സെല്‍ഫ് ഗോളിലൂടെ രണ്ടാം ഗോള്‍ സമ്മാനിച്ചു. 44ല്‍ ബ്രൂക് ലെന്നന്‍ ടീമിന് മൂന്നാം ഗോള്‍ ഒരുക്കി. രണ്ടാം പകുതിയില്‍ മയാമിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് കംപാന വലയിലാക്കിയത്. എന്നാല്‍ 76ല്‍ ജിയോര്‍ജസ് ഗ്ലാകൗമാകിസും 89ല്‍ ടെയ്ലര് വോള്‍ഫും അറ്റ്ലാന്റയുടെ ശേഷിച്ച ഗോളുകളും വലയിലിട്ടതോടെ മയാമിയുടെ പതനം പൂര്‍ണം