മനാമ: രാജ്യത്തിന് പുതിയ മരുന്നുകൾ ലഭ്യമാക്കുന്നതിനായി, അതോറിറ്റി മരുന്നുകളുടെ രജിസ്ട്രേഷൻ സംവിധാനം ത്വരിതപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്തതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ.മറിയം അത്ബി അൽ ജലഹ്മ പറഞ്ഞു. 2023 ന്റെ ആദ്യ പകുതിയിൽ 350 പുതിയ മരുന്നുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത മരുന്നുകളുടെ എണ്ണം 3,834 ആയി ഉയർന്നു.
രോഗപ്രതിരോധ രോഗങ്ങൾ, കാൻസർ, കിഡ്നി, മൂത്രാശയ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, ഹോർമോൺ ചികിത്സകൾ, ആന്റി ഇൻഫെക്റ്റീവുകൾ, വാക്സിനുകൾ എന്നിവയുടെ ചികിത്സയ്ക്കുള്ള മരുന്നുകളും രജിസ്റ്റർ ചെയ്ത പുതിയ മരുന്നുകളിൽ ഉൾപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2022-ൽ, പുതിയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷനായുള്ള അപേക്ഷകൾ, രജിസ്റ്റർ ചെയ്ത ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ചില ഉൽപ്പന്നങ്ങളിലെ മാറ്റങ്ങൾക്കും വർഗ്ഗീകരണ അപേക്ഷകൾക്കും പുറമെ 38 പുതിയ ഫാർമസികൾ ഉൾപ്പെടെ 5,878 വിവിധ അപേക്ഷകൾ അതോറിറ്റിക്ക് ലഭിച്ചു.
ഇതോടെ രാജ്യത്ത് മൊത്തം 411 ഫാർമസികളാണ് പ്രവർത്തിക്കുന്നത് . 2021നേക്കാൾ നാലു ശതമാനം വർധനയാണ് ഫാർമസികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി മെഡിക്കൽ ഉപകരണ നിയന്ത്രണ വകുപ്പിന് 11,404 അപേക്ഷകളും ലഭിച്ചു.