ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. 75 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ടോപ്പ് സ്കോററായപ്പോൾ പൂജ വസ്ട്രാക്കർ 56 റൺസെടുത്ത് പുറത്താവാതെ നിന്നു. ഷഫാലി വർമ ഹാഫ് സെഞ്ചുറിക്ക് ഒരു റൺ അകലെ പുറത്തായി.
സ്മൃതി മന്ദനയെ (6) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഷഫാലിയും യസ്തിക ഭാട്ടിയയും ചേർന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. 59 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഭാട്ടിയ (30) പുറത്തായതിനു പിന്നാലെ ഹർലീൻ ഡിയോൾ (1), ദീപ്തി ശർമ (4), റിച്ച ഘോഷ് (2) എന്നിവർ വേഗം മടങ്ങി. ഇതോടെ 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
എന്നാൽ, ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കറെ കൂട്ടുപിടിച്ച് ഹർമൻപ്രീത് കൗർ ഇന്ത്യയെ മുന്നോട്ടുനയിച്ചു. ശ്രദ്ധാപൂർവം ഇന്നിംഗ്സ് ആരംഭിച്ച ഇരുവരും പിന്നീട് സ്കോർ ഉയർത്തി. 97 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷം ഹർമൻ മടങ്ങി. പുറത്താവാതെ നിന്ന വസ്ട്രാക്കർ ഇന്ത്യൻ സ്കോർ 250 കടത്തുകയായിരുന്നു.