കാസർകോട്: സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ച കേസിലെ കൂറുമാറ്റം പരിശോധിക്കുമെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ സി.പി.എം ബി.ജെ.പിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണ്. ജനം ഇത് വിശ്വസിക്കില്ല. വിഷയം മാധ്യമങ്ങൾ പെരുപ്പിച്ച് കാട്ടി. ഇക്കാര്യത്തിലെ സി.പി.ഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സംഭവം. കാഞ്ഞങ്ങാട് മാവുങ്കലിൽ വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഇ ചന്ദ്രശേഖരൻ എം എൽ എയുടെ ഇടതുകൈക്ക് പരിക്കേറ്റു. ഒന്നാം പിണറായി സർക്കാരിൽ റവന്യു മന്ത്രിയായി ചന്ദ്രശേഖരൻ മുറിവേറ്റ കൈയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി ഉൾപ്പെടെയുള്ള സാക്ഷികൾ കേസിന്റെ വിചാരണയ്ക്കിടെ മൊഴി മാറ്റി. ഇതോടെ കേസിലെ പ്രതികളെ തെളിവില്ലാത്തതിനാൽ കാഞ്ഞങ്ങാട് സെഷൻസ് കോടതി വിട്ടയച്ചിരുന്നു.
സി.പി.എം പ്രവർത്തകർ കൂറുമാറിയതിനെ വിമർശിച്ച് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. ചന്ദ്രശേഖരന് വേണ്ടി സത്യസന്ധമായി മൊഴി നൽകുന്നതിന് പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എന്ത് വിലകൊടുത്തും രക്ഷിക്കണമെന്ന സിപിഎം പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. സി.പി.എം സംസ്ഥാന നേതൃത്വം ഈ വിഷയം ഗൗരവമായി എടുക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രകാശ് ബാബു കുറിച്ചു.