മനാമ: ദുരിതംപേറുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി ബഹ്റൈൻ. ഫലസ്തീനികളെ സഹായിക്കായി ബഹ്റൈന്റെ ആദ്യ ദുരിതാശ്വാസ ചരക്ക് ഗസ്സയിലേക്ക് അയച്ചു. ഒരു മില്യൺ ഡോളറിന്റെ മാനുഷിക സഹായമാണ് അയച്ചത്. ഗാസയിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ബഹ്റൈൻ ദേശീയ സമിതിയാണ് ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ഉപകരണങ്ങൾ, താൽക്കാലിക ഷെൽട്ടറുകൾക്കായി ഉപയോഗിക്കുന്ന അടിയന്തിര സാമഗ്രികൾ എന്നിവ ഉൾപ്പെടുന്ന 40 ടൺ സഹായങ്ങൾ ശേഖരിച്ചത്.
മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഗാസയിലേക്ക് ആദ്യത്തെ ബഹ്റൈൻ സഹായ ഷിപ്പ്മെന്റ് അയച്ചത്. ഗാസയിലെ ഫലസ്തീൻ ജനതയ്ക്ക് 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിതരണങ്ങൾ അയച്ചിട്ടുണ്ടെന്ന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ മുസ്തഫ അൽ സെയ്ദ് പറഞ്ഞു.
ഇന്റർനാഷണൽ റെഡ് ക്രസന്റ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, പലസ്തീൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായം പ്രവർത്തനങ്ങൾ നടത്തുന്നത്. നിരവധി ഷിപ്പ്മെന്റുകളും സംരംഭങ്ങളും വരും ദിവസങ്ങളിൽ നടപ്പിലാക്കും. ഗാസയ്ക്കുള്ള സഹായ പദ്ധതിക്കായി 17 മില്യൺ ഡോളറാണ് ബഹ്റൈൻ സമാഹരിച്ചിട്ടുള്ളത്.