മനാമ: 2026-ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 11.4 ശതമാനം ഉയർത്താൻ ബഹ്റൈന്റെ നാലുവർഷത്തെ ടൂറിസം പദ്ധതി ലക്ഷ്യമിടുന്നു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ഉയർത്താനും രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ വൈവിധ്യവത്കരിക്കാനുമുള്ള പദ്ധതിയുടെ പ്രാധാന്യം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി.
വാട്ടർഫ്രണ്ടുകളും പ്രവർത്തനങ്ങളും, ബിസിനസ്സ് ടൂറിസം, സ്പോർട്സ് ടൂറിസം, വിനോദ ടൂറിസം, മെഡിക്കൽ ടൂറിസം, സാംസ്കാരിക ടൂറിസം, പുരാവസ്തുഗവേഷണവും ചരിത്രവും, മീഡിയ ടൂറിസം, സിനിമാട്ടോഗ്രഫി എന്നിവ ഉൾപ്പെടെ ഏഴ് പ്രധാന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ടൂറിസം പദ്ധതി. മൊത്തം ഇൻബൗണ്ട് ടൂറിസം ചെലവ് 2 ബില്യണായി ഉയർത്താനും 14.1 മില്യൺ സന്ദർശകരെ ആകർഷിക്കാനും പ്രതിദിന ശരാശരി സന്ദർശക ചെലവ് 74.8 ബഹ്റൈൻ ദിനാർ ആക്കി ഉയർത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ദേശീയ സമ്പദ്വ്യവസ്ഥയിലേക്ക് ടൂറിസം മേഖലയുടെ സംഭാവന വർദ്ധിപ്പിക്കാനും പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
2022-2026 വർഷത്തെ ബഹ്റൈന്റെ ടൂറിസം പദ്ധതികൾ സുഗമമാക്കുക, പദ്ധതികളും ഇവന്റുകളും ഉൾപ്പെടെയുള്ള വിനോദസഞ്ചാര ആകർഷണങ്ങളെ വൈവിധ്യവത്കരിക്കുക, സ്വകാര്യ മേഖലയുമായും ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറുമായും പങ്കാളിത്തത്തോടെ വിപണനം, പ്രമോഷൻ, ടൂറിസം താമസസൗകര്യം വർധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഇവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.