Author: news editor

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറും ഫോര്‍മുല വണ്ണും സംയുക്തമായി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 75ാം വാര്‍ഷികം ആഘോഷിച്ചു.ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ വേളയില്‍ ഗള്‍ഫ് എയറിന്റെ പാഡക് ക്ലബ് സ്യൂട്ടിലാണ് പരിപാടി നടന്നത്. ചടങ്ങില്‍ ഗള്‍ഫ് എയറിന്റെ 75ാം വാര്‍ഷിക മുദ്രാവാക്യമായ ’75 വര്‍ഷത്തേക്ക് ലോകത്തെ നിങ്ങളിലേക്ക് കൊണ്ടുവരിക’ അനാച്ഛാദനം ചെയ്തു.ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോ, ഫോര്‍മുല 1 പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റെഫാനോ ഡൊമനെിക്കലി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍നിന്നുള്ള വിശിഷ്ടാതിഥികളെയും പ്രതിനിധികളെയും ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖാലിദ് താഖിയുടെ സാന്നിധ്യത്തില്‍ സ്വാഗതം ചെയ്തു.ഫോര്‍മുല വണ്ണിനോടൊപ്പം 75ാം വാര്‍ഷികം ആഘോഷിക്കുന്നത് തങ്ങളുടെ പങ്കാളിത്ത പ്രതിബദ്ധതയുടെ തെളിവാണെന്ന് ജെഫ്രി ഗോ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ബഹ്‌റൈന്റെ സ്വന്തം ടീമായ മക്ലാരന് തകര്‍പ്പന്‍ വിജയം. മക്ലാരന്‍ ഡ്രൈവര്‍മാര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനം മെഴ്‌സിഡസ് കരസ്ഥമാക്കി.മത്സരത്തില്‍ നേടി സ്ഥാനങ്ങള്‍ ഇങ്ങനെ:1- ഓസ്‌കാര്‍ പിയാസ്ട്രി (മക്ലാരന്‍), 2- ജോര്‍ജ് റസ്സല്‍ (മെഴ്‌സിഡസ്), 3- ലാന്‍ഡോ നോറിസ് (മക്ലാരന്‍), 4- ചാള്‍സ് ലെ ക്ലര്‍ക്ക് (ഫെരാരി), 5- ലൂയിസ് ഫാമില്‍ട്ടണ്‍ (ഫെരാരി), 6, മാക്‌സ് വെര്‍സ്റ്റാപ്പന്‍ (റെഡ് ബുള്‍), 7- പിയറി ഗാസ്ലി (ആല്‍പൈന്‍), 8- എസ്റ്റെബാന്‍ ഒകോണ്‍ (ഹാസ്), 9- യുകി സുനോഡ (റെഡ് ബുള്‍), 10- ഒലിവര്‍ ബെയര്‍മാന്‍ (ഹാസ്).ഓസ്‌കാര്‍ പിയാസ്ട്രിയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. പിന്നീട് കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റം. പിയാസ്ട്രിയുടെ ഗ്രാന്‍ഡ് പ്രീ എന്ന് വിശേഷിപ്പിക്കാവുന്നതായി മത്സരം.ജോര്‍ജ് റസ്സലിന്റെ മുന്നേറ്റവും മികച്ചതായിരുന്നു. റസ്സല്‍ ശക്തമായി മുന്നേറിയെങ്കിലും പിയാസ്ട്രിയെ മറികടക്കാനായില്ല.

Read More

കോഴിക്കോട്: ലൈംഗിക പീഡനക്കേസിലെ പ്രതിയെ ബെംഗളൂരു പോലീസ് കോഴിക്കോട്ടെത്തി പിടികൂടി.ബെംഗളൂരുവിലെ കാര്‍ ഷോറൂമില്‍ ഡ്രൈവറായ സന്തോഷിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബി.ടി.എം. ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്.യുവതികളെ ഒരാള്‍ പിന്തുടരുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസന്വേഷണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടു. തുടര്‍ന്ന് അന്വേഷണസംഘം 700 സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് സന്തോഷിലേക്കെത്തിയത്.യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. ബെംഗളൂരുവില്‍നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണമാണ് ബെംഗളൂരു പോലീസ് നടത്തിയത്.

Read More

പനമരം: വയനാട്ടിലെ കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു.കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭര്‍ത്താവ് ജില്‍സനെ (42) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.രണ്ടു മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്‍സന്‍ ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാര്‍ജിങ് കേബിള്‍കൊണ്ട് കഴുത്തില്‍ മുറുക്കിയാണ് ലിഷയെ കൊന്നത്. പിന്നാലെ തൂങ്ങിമരിക്കാനായി ജില്‍സന്‍ മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു.കടബാധ്യതയാണ് കാരണമെന്ന് അറിയുന്നു. അര്‍ധരാത്രിയോടെ ജില്‍സന്‍ സുഹൃത്തുക്കള്‍ക്കു സന്ദേശമയച്ചിരുന്നു. പുലര്‍ച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരമറിയിച്ചു. അവരെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Read More

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ആര്‍.എച്ച്.എഫ്) സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന്‍ ചാരിറ്റി അവാര്‍ഡിന്റെ അഞ്ചാം പതിപ്പിനുള്ള മത്സരങ്ങള്‍ ആരംഭിച്ചു. ആര്‍.എച്ച്.എഫ്. സെക്രട്ടറി ജനറല്‍ ശൈഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്.മുഹറഖിലെ ആര്‍ട്ട് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ സ്വകാര്യ സ്‌കൂളുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നുമുള്ള 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലയിലൂടെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ആര്‍.എച്ച്.എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നുണ്ടെന്ന് ശൈഖ് അലി ബിന്‍ ഖലീഫ അഭിപ്രായപ്പെട്ടു.വിവിധ അക്കാദമിക് ഘട്ടങ്ങളിലെ വിജയികളെ വിദഗ്ദ്ധ ജഡ്ജിംഗ് പാനല്‍ തിരഞ്ഞെടുക്കും. വിജയിച്ച കലാസൃഷ്ടികള്‍ ഏപ്രില്‍ 30ന് നടക്കുന്ന ഗാല ഡിന്നറിനിടെ ചാരിറ്റി ലേലത്തില്‍ പ്രദര്‍ശിപ്പിക്കും. അതില്‍നിന്നുള്ള വരുമാനം ആര്‍.എച്ച്.എഫ്. ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി നീക്കിവെക്കും.

Read More

ഹൈദരാബാദ്: സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടാനായി ഏഴു മാസം പ്രായമുള്ള മകളെ ബലി നല്‍കിയ കേസില്‍ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു.തെലങ്കാനയിലെ സൂര്യപേട്ട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഭാരതി എന്ന യുവതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി നിലവില്‍ ജയിലിലാണ്.2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കു കാരണം സര്‍പ്പദോഷമാണെന്ന് യുവതി വിശ്വസിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്‌തെന്ന് ഭാരതിയുടെ ഭര്‍ത്താവ് കൃഷ്ണ നല്‍കിയ പരാതിയില്‍ പറയുന്നു. കൊല നടക്കുമ്പോള്‍ കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്‍ക്കുന്ന ഭാരതിയെ കണ്ടത്. കുഞ്ഞിനെ ദൈവങ്ങള്‍ക്കു ബലിയര്‍പ്പിച്ചെന്നും സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടിയെന്നും ഭാരതി വിളിച്ചുപറഞ്ഞു. തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.2023ല്‍ ഉറങ്ങിക്കിടന്നിരുന്ന…

Read More

മനാമ: അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കുന്നതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഒമാന്റെ നയതന്ത്ര ശ്രമങ്ങളെയും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെയും വിലമതിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ഈ നടപടി പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Read More

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി.വീടിന് പിന്‍വശത്തുള്ള ടാങ്കിലാണ് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് കണ്ടു പരിചയമില്ലാത്ത സ്ത്രീയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Read More

മനാമ: യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ബഹ്റൈനിലെ ക്രൈസ്തവ സമൂഹം ഓശാനപ്പെരുന്നാള്‍ ആചരിച്ചു.മനാമ തിരുഹൃദയത്തിലെ ഓശാനപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ജോസഫ് മുഖ്യ കാര്‍മികത്വം വഹിച്ചു. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ഫാ. ജോണ്‍ ബ്രിട്ടോ, ഫാ. ജേക്കബ് കല്ലുവിള, ഫാ. നിക്കോള്‍സണ്‍, ഫാ. വിക്ടര്‍ പ്രകാശ്, ഫാ. ഡാരില്‍ ഫെര്‍ണാണ്ടസ്, ഫാ. അന്തോണി അല്‍മസാന്‍ , ഫാ. ജോസ് എഡ്വേര്‍ഡോ, ഫാ. സെബാസ്റ്റ്യന്‍ ഐസക്, ഫാ. സാബ്രാന്‍ മുഗള്‍, ഫാ. സരോജിത് മണ്ടല്‍, ഫാ. അംബാഗഹഗെ ഫെര്‍ണാണ്ടോ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.ഈസ്റ്ററിനു മുമ്പുള്ള ഞായറാഴ്ചയാണ് ഓശാനപ്പെരുന്നാള്‍ അഥവാ കുരുത്തോലപ്പെരുന്നാള്‍ എന്ന് അറിയപ്പെടുന്നത്. യേശു കുരിശിലേറ്റപ്പെടുന്നതിനു മുമ്പ് ജെറുസലേമിലേക്കു കഴുതപ്പുറത്തേറി വന്നപ്പോള്‍ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, ‘ഓശാന, ഓശാന, ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി ജനങ്ങള്‍ വരവേറ്റ സംഭവത്തെയാണ് അനുസ്മരിക്കുന്നത്.

Read More

കൊല്ലം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി. മനുവിനെ കൊല്ലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടകവീട്ടിലാണ് മരണം.നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.കേസുമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും യുവതിയുടെ വീട്ടിലും വെച്ചു പീഡിപ്പിച്ചെന്നായിരുന്നു മനുവിനെതിരായ പരാതി. അനുവാദമില്ലാതെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനും ഐ.ടി. ആക്ട് അടക്കം ചുമത്തിയാണ് കേസെടുത്തത്.ഗവ. പ്ലീഡര്‍ പെണ്‍കുട്ടിക്കയച്ച വീഡിയോകളും സ്വകാര്യ സന്ദേശങ്ങളും പോലീസ് തെളിവായി രേഖപ്പെടുത്തി. കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചിരുന്നു.

Read More